കൊല്‍ക്കത്ത: ഒന്നര ദശകത്തോളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ മേല്‍വിലാസമായിരുന്ന സുനില്‍ ഛേത്രിയുടെ രാജ്യാന്തര കരിയറിന് പര്യവസാനം. കുവൈറ്റിനെതിരെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രാജ്യത്തിനായി 94 ഗോളുകള്‍ നേടിയിട്ടുള്ള ഛേത്രിക്ക് പക്ഷേ തന്റെ അവസാന മത്സരത്തില്‍ വല കുലുക്കാന്‍ കഴിയാത്തത് നിരാശയായി.
ഫിഫ റാങ്കിംഗില്‍ 139ാം സ്ഥാനത്തുള്ള ടീമാണ് കുവൈറ്റ്. അവരുമായുള്ള മത്സരത്തില്‍ ഇന്ത്യ സ്വാഭാവികമായും ജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ച് മത്സരത്തില്‍ കൂടുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തതും അവസരങ്ങള്‍ സൃഷ്ടിച്ചതും കുവൈറ്റ് ആയിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും വാശിയോടെ മുന്നേറിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ രണ്ട് സംഘങ്ങള്‍ക്കും ഒരുപോലെ തിരിച്ചടിയായി.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയെന്ന് അറിയപ്പെടുന്ന സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം ഇന്ത്യന്‍ നായകന് യാത്രയയപ്പ് നല്‍കാനായി നിറഞ്ഞ് കവിഞ്ഞിരുന്നു. മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞാണ് ഛേത്രി മൈതാനം വിട്ടത്. കുവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകമായി.
അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |