തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിനുള്ള സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിൽ ചർച്ചയാവും. കെ.സി വേണുഗോപാൽ മത്സരിച്ച ആലപ്പുഴയിലെ ചിലയിടങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരുടെ അഭാവവും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കുള്ള പരാതിയും യോഗത്തിൽ ഉയർന്നേക്കും.
തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ബി.ജെ.പിയുടെ മുന്നേറ്റവും പാർട്ടി വിലയിരുത്തും. യു.ഡി.എഫ് തരംഗമുണ്ടായിട്ടും കെ.മുരളീധരനും, രമ്യ ഹരിദാസും പരാജയപ്പെട്ടതും പാർട്ടി ഗൗരവമായാണ് കാണുന്നത്. തോൽവി പരിശോധിക്കാൻ ഉന്നത നേതാക്കളടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയേക്കും. തൃശ്ശൂരിലെ ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീണത് ആഴത്തിൽ പഠിക്കണമെന്ന് ജില്ലയിലെ മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ അടക്കമുള്ളവരും ആവശ്യപ്പെടുന്നു. ആലത്തൂരിൽ പ്രചാരണരംഗത്ത് എകോപനക്കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കെ.സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കം സംഘടനാ തലത്തിലുള്ള അഴിച്ചുപണികൾ ഉടനുണ്ടാവില്ല. ഭാരവാഹികളുടെ പുനഃസംഘടനയും നീണ്ടേക്കും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയടക്കമുള്ള നേതാക്കൾ സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാവും കാര്യങ്ങളിൽ വ്യക്തത വരുത്തുക. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാതലത്തിൽ അഴിച്ചുപണികൾ നടക്കാനാണ് സാദ്ധ്യത.
രണ്ട് സീറ്റിലെ തോൽവി
പരിശോധിക്കും;സതീശൻ
കണ്ണൂർ: തൃശൂർ,ആലത്തൂർ സീറ്റുകളിലെ തോൽവി സംബന്ധിച്ച് പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്.
18 സീറ്റുകളിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനായി ചില മാദ്ധ്യമങ്ങൾ ഇറങ്ങിയതിനു പിന്നിൽ സംഘടിതമായ അജൻഡയുണ്ട്. ആ കെണിയിലൊന്നും താൻ വീഴില്ല. പത്ത് പേരാണ് ഒരു ലക്ഷം വോട്ടിന് മുകളിൽ വിജയിച്ചത്. അതിൽ നാല് പേർക്ക് രണ്ട് ലക്ഷത്തിന് മുകളിലും രണ്ട് പേർക്ക് മൂന്ന് ലക്ഷത്തിന് മുകളിലും ഭൂരിപക്ഷമുണ്ട്. എല്ലാവരും തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. എന്നിട്ടും തോൽവി മാത്രമാണ് ചർച്ച ചെയ്യുന്നത്. തൃശൂരിലും ആലത്തൂരിലും നേരിട്ട തോൽവിയിൽ അന്വേഷണ സമിതിയെ നിയോഗിക്കുന്നതിന് മുൻപ് കുറ്റക്കാർ ആരാണെന്ന് പ്രഖ്യാപിക്കാനാകില്ല. തൃശൂരിൽ അന്തിക്കാട് ഉൾപ്പെടെ സി.പി.എം കോട്ടകളിൽ നിന്നാണ് ബി.ജെ.പിയിലേക്ക് വോട്ട് മറിഞ്ഞത്. കരുവന്നൂർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ബി.ജെ.പി -സി.പി.എം ധാരണയുണ്ടായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഘടനാപരമായ കാര്യങ്ങളിലെ അവസാനവാക്ക് കെ.പി.സി.സി അദ്ധ്യക്ഷനാണ്. ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് യു.ഡി.എഫ് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് മാദ്ധ്യമങ്ങളോ പ്രതിപക്ഷ നേതാവോ അല്ല. സ്ഥാനാർത്ഥി നിർണയത്തിന് കോൺഗ്രസിന് അതിന്റേതായ സംവിധാനമുണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |