കോലഞ്ചേരി: മനുഷ്യ നിർമ്മിത മണ്ണുമലയായി മാറിയ കോട്ടമലയിലെ ഇടിഞ്ഞുവീണ് അപകടമുണ്ടാക്കിയ മതിൽ പൂർണമായും പൊളിച്ചുമാറ്റി അതീവ സുരക്ഷയിൽ പുനർനിർമ്മിക്കണമെന്ന് കുന്നത്തുനാട് തഹസിൽദാർ ഉത്തരവിട്ടു. ഇന്നലെ തഹസിൽദാരുടെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പത്ത് ദിവസത്തിനകം പൊളിഞ്ഞു കിടക്കുന്ന മതിൽ നീക്കം ചെയ്യണം. മതിൽ നിർമ്മാണത്തിനിടെ മൂടിയ നാട്ടുതോട് സ്ഥല ഉടമയുടെ ചെലവിൽ പുനസ്ഥാപിക്കണം. മതിലിനോട് ചേർന്ന് നില്ക്കുന്ന മുഴുവൻ മണ്ണും സമാന്തരമായി കിടക്കുന്ന തെക്ക് ഭാഗത്തേയ്ക്ക് മാറ്റണം. പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാൻഡേർഡ് ഹൈറ്റ് നിയമപ്രകാരം 4.5 - 5 മീറ്റർ ബെയ്സ്മെന്റ് ഉണ്ടാക്കി 1.5 മീറ്റർ ഉയരത്തിൽ ഫെയ്സ് 0.5 - 1 മീറ്റർ നിർമ്മിച്ച് തട്ടുകളായി മതിൽ നിർമ്മിക്കണം. പഞ്ചായത്ത് റോഡിന്റെ വശത്ത് കാന നിർമ്മാണത്തിന് 90 സെ.മീ ഒഴിവാക്കിവേണം മതിൽ നിർമ്മാണം. മതിൽ നിർമ്മാണത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനയും അനുമതി പത്രവും നിർബന്ധമാണെന്നും തഹസിൽദാരുടെ ഉത്തരവിൽ പറയുന്നു. ഉത്തരവ് പാലിക്കാതിരുന്നാൽ സ്ഥല ഉടമയ്ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 29നുണ്ടായ കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി.പി. റോഡിൽ നിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേയ്ക്ക് പോകുന്ന പൊതു വഴിയുടെ ഭാഗത്തുള്ള മതിലും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇതു വഴിയുള്ള യാത്ര പൂർണമായും തടഞ്ഞിരുന്നു.
ചർച്ചയിൽ തഹസിൽദാർ താജുദീനെ കൂടാതെ കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, പഞ്ചായത്ത് അംഗം പി.ടി. വിജി, റെസിഡന്റ്സ് അസോസിയേഷനുവേണ്ടി ഹാരിഷ്, സ്ഥല ഉടമയും യോഗത്തിൽ പങ്കെടുത്തു.
അപകടത്തെ തുടർന്ന് ദുസ്സഹമായ ജനജീവിതം സുഗമാക്കാൻ ഉതകുന്ന ഉത്തരവാണ്. തഹസിൽദാരുടെ നടപടി സ്വാഗതാർഹമാണ്
കെ.എം. സാബു, സെക്രട്ടറി, പട്ടിമറ്റം സൗത്ത് റെസിഡന്റ് അസോസിയേഷൻ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |