കോലഞ്ചേരി: ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന പിന്നാക്കക്കാരുടെയും പട്ടികവിഭാഗക്കാരുടെയും വോട്ടുകൾ അവർക്ക് കിട്ടാതെ പോയതിന് കാരണം അതിരുവിട്ട മുസ്ളീം പ്രീണനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിലെ ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലനക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്കകാർക്കും പട്ടികജാതിക്കാർക്കും വേണ്ടത്ര പരിഗണന കിട്ടാതെ വരുന്നതിന്റെ പരിണിതഫലമാണ് ലോക‌്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്നവരാണ് പിന്നാക്ക, പട്ടികവിഭാഗക്കാർ. അവരെ അവഗണിച്ച് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ളീം സമുദായത്തെ പ്രീണിപ്പിക്കാനായിരുന്നു ഇത്തവണ ഇടതുപക്ഷശ്രമം. അവർ ചോദിച്ചതെല്ലാം വാരിക്കോരി നൽകി. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തേക്ക് വന്നാൽ അവർക്ക് ഡബിൾ പ്രൊമോഷനാണ്. തങ്ങൾ ചോരയും നീരും കൊടുത്തു വളർത്തിയ പ്രസ്ഥാനത്തിൽ പിന്നാക്കസമൂഹം അവഗണിക്കപ്പെട്ടു. യു.ഡി.എഫ് തുടർന്നുവന്ന ന്യൂനപക്ഷപ്രീണനം എൽ.ഡി.എഫും ഏറ്റെടുത്തതോടെ ഗത്യന്തരമില്ലാതെയാണ് പിന്നാക്ക ജനസമൂഹം ഇടതുപക്ഷത്തെ വിട്ട് മറ്റ് മാർഗങ്ങൾ തേടിയത്. അതിന്റെ തെളിവാണ് തൃശൂരും കോട്ടയത്തും ആറ്റിങ്ങലും കണ്ടത്.
കോൺഗ്രസിൽ ഈഴവ സമുദായത്തിൽനിന്ന് ഒരു എം.എൽ.എ മാത്രമേയുള്ളൂ. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇടത് എം.എൽ.എമാരിൽ ഓരോ ഈഴവർ മാത്രമാണുള്ളത്. സംസ്ഥാനത്തെ 14 സർവകലാശാല വൈസ് ചാൻസലർമാരിലും പി.എസ്.സി അംഗങ്ങളിലും ദേവസ്വം ബോർഡുകളിലും ഈഴവ പ്രതിനിദ്ധ്യം നാമമാത്രം പോലുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി.
കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, ബിജു വിശ്വനാഥൻ, സുനിൽ പാലിശേരി, കെ.കെ. അനിൽ, ജയൻ പാറപ്പുറം, വിപിൻ കോട്ടക്കുടി, ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ. അനിലൻ, ഗുരുകുലം കോളേജ് മാനേജർ മോഹനൻ പാത്രമാലിൽ, സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ എന്നിവർ സംസാരിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ, പി.ജി. സുന്ദർലാൽ എന്നിവർ ക്ളാസെടുത്തു. സൈക്കോതെറാപ്പിസ്റ്റ് സന്തോഷ് ബാബുവിന്റെ മോട്ടിവേഷൻ ക്ലാസും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |