കൊച്ചി: ലക്ഷദ്വീപിൽ പഞ്ചായത്ത് ഭരണമില്ലാതായിട്ട് ഒന്നരവർഷം പിന്നിടുന്നു. 2023 ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും ജനുവരി 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചു. നിലവിൽ ദ്വീപിലെ ഏക ജനപ്രതിനിധി നിയുക്ത എം.പി മുഹമ്മദ് ഹംദുള്ള സഈദാണ്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകാൻ കാരണം. നിലവിൽ പത്ത് ദ്വീപുകളുടെയും നടത്തിപ്പ് ചുമതല പത്ത് സ്പെഷ്യൽ ഓഫീസർമാർ, എക്സിക്യുട്ടീവ് ഓഫീസർ (പഞ്ചായത്ത് സെക്രട്ടറി) എന്നിവർക്കാണ്.
വിഭജനത്തിൽ തർക്കം
10 പഞ്ചായത്തുകളുണ്ടായിരുന്ന ലക്ഷദ്വീപ് 18 പഞ്ചായത്തുകളായി വിഭജിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനെതിരെ മുൻ കവരത്തി വൈസ് ചെയർപേഴ്‌സൺ നസീർ ഹൈക്കോടതിയെ സമീപിച്ചു. 18 പഞ്ചായത്തുകളാക്കി മാറ്റുന്നതിനുള്ള ജനസാന്ദ്രത ദ്വീപിലില്ലെന്ന് കണ്ടെത്തി ഹൈക്കോടതി തീരുമാനം റദ്ദാക്കി. ഇതിനെതിരെ അഡ്മിനിസ്‌ട്രേഷൻ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലാണ്. ഇക്കാര്യങ്ങളിൽ തീരുമാനം ആകാതെ തിരഞ്ഞെടുപ്പ് നടത്താനാവില്ല. പഞ്ചായത്ത് ഭരണമില്ലാത്തതിനാൽ ദ്വീപിലെ റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണീറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലായി. ദ്വീപിലെ വാർഡ് വിഭജനം വരുമ്പോൾ 10 പഞ്ചായത്തുകൾ 18 പഞ്ചായത്തുകളായി മാറും. മുമ്പ് ഒരു ദ്വീപിൽ ഒരു പഞ്ചായത്തായിരുന്നു.
വരാനിരിക്കുന്ന പഞ്ചായത്തുകൾ
മിനിക്കോയ് -3
അന്ത്രോത്ത് - 3
കവരത്തി -3
അഗത്തി-2
അമിനി-2
കടമത്ത്-2
കൽപേനി-1
ചെത്ത്‌ലാത്ത്-1
കിൽത്തൻ -1
ജനസംഖ്യ കുറവുള്ള പഞ്ചായത്തായ ബിത്ര ചെത്ത്‌ലാത്തിന്റെ ഒരു വാർഡായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |