പറവൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ചേന്ദമംഗലം കവലയിൽ വെള്ളക്കെട്ട് രൂക്ഷമായത് കാനയിൽ മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞതിനാലെന്ന് കണ്ടെത്തി. നേരത്തെയും സമീപത്തെ ഹോട്ടൽ, ലോഡ്ജ് എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം കാനയിലേക്കാണ് വന്നിരുന്നത്. ഇതിനായി പൈപ്പുകൾ കാനയിലേക്ക് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ നഗരസഭ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. കാനയുടെ വീതി കൂട്ടുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ വീണ്ടും പുതിയ കാനയിൽ മാലിന്യങ്ങൾ ഒഴുകിയെത്തിയത്. ഇത് എവിടെ നിന്ന് വരുന്നതെന്ന് പരിശോധിക്കാൻ പതിവുപോലെ നഗരസഭ തയ്യാറാകുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാനയുടെ വീതി കൂട്ടുന്നതിനുള്ള നിർമ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ റണ്ണിംഗ് കോൺട്രാക്ട് സ്കീമിൽ ഉൾപ്പെടുത്തിയാണ് കാനതുറന്ന് വെള്ളക്കെട്ട് പരിഹരിക്കുന്നത്. നഗരത്തിലെ എല്ലാ കാനകളിലേക്കും മലിനജലം ഒഴുക്കുന്നുണ്ട്. വലിയ ബാർ ഹോട്ടൽ മുതൽ ചെറിയ സ്ഥാപനങ്ങൾ വരെ കാനയിലേക്ക് ഇതിനായി അടിയിലൂടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിരവധി പരാതികൾ ലഭിച്ചിട്ടും നഗരസഭയും ആരോഗ്യവകുപ്പും ഇക്കാര്യം പരിശോധിക്കുന്നില്ലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |