നിക്ഷേപകർക്ക് നേട്ടം 7.6 ലക്ഷം കോടി
കൊച്ചി: വോട്ടെണ്ണൽ ദിനത്തിലെ അനിശ്ചിതത്വങ്ങൾ പൂർണമായും ഒഴിഞ്ഞ് സ്ഥിരതയുള്ള പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷകൾ രാജ്യത്തെ സാമ്പത്തിക മേഖലയിൽ വൻ ആവേശം സൃഷ്ടിക്കുന്നു. തുടക്കത്തിലെ ആശങ്കകളൊക്കെ ഒഴിവാക്കി ഓഹരി, കടപ്പത്ര. നാണയ വിപണികൾ മൂന്ന് ദിവസമായി മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്നതിനാൽ വോട്ടെണ്ണൽ ദിനത്തിൽ രാജ്യത്തെ ഓഹരി വിപണി വൻ തകർച്ചയാണ് നേരിട്ടത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ രാഷ്ട്രീയ ചിത്രം തെളിഞ്ഞതോടെ വിപണി വീണ്ടും മുന്നേറ്റ പാതയിലാണ്. കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിൽ മുഖ്യസൂചികകൾ പത്ത് ശതമാനമാണ് ഉയർന്നത്. നിക്ഷേപകർ ശക്തമായി വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതോടെ ഇന്നലെ സെൻസെക്സ് പുതിയ റെക്കാഡിട്ടു. നിഫ്റ്റിയും ചരിത്ര മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്നലെ നിക്ഷേപകരുടെ ആസ്തിയിൽ 7.5 ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായത്.
റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ചയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിയതും നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചു. പലിശ നിരക്ക് നേരിട്ട് ബാധിക്കുന്ന ബാങ്കിംഗ്, വാഹന മേഖലകളിലെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
യൂറോപ്യൻ കേന്ദ്ര ബാങ്കിന് പിന്നാലെ അമേരിക്കൻ ഫെഡറൽ റിസർവും മുഖ്യ പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് ഇന്നലെ ഐ.ടി കമ്പനികളിൽ നിക്ഷേപ താത്പര്യം വർദ്ധിപ്പിച്ചത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച മുന്നേറ്റം നേടി. വിപ്രോ, ഇൻഫോസിസ്, ടി.സി.എസ്, പൊതു, സ്വകാര്യ ബാങ്കുകൾ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
കരുത്താർജിച്ച് രൂപ
ഓഹരി വിപണിയിലെ അനുകൂല ചലനങ്ങളും വിദേശ നിക്ഷേപ ഒഴുക്കും അമേരിക്കൻ ഡോളറിനെതിരെ രൂപയ്ക്ക് കരുത്തായി. ഇന്നലെ ഡോളറിനെതിരെ 14 പൈസ നേട്ടവുമായി രൂപ 83.39ൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെ പ്രഖ്യാപിച്ച ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതും രൂപയ്ക്ക് ഗുണമായി. രാജ്യാന്തര വിപണിയിൽ എണ്ണ വില താഴുന്നതും അനുകൂലമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |