ആലപ്പുഴ: മാന്നാറിൽ ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മർദിച്ചതായി പരാതി. കൂട്ടുംപേരൂർ സ്വദേശിനിയാണ് കുഞ്ഞിനെ മർദിച്ചത്. മർദന ദൃശ്യങ്ങൾ ഫോണിൽ പകർത്തി, അമ്മ തന്നെ അച്ഛന് അയച്ചുകൊടുക്കുകയും ചെയ്തു.
'ദേണ്ടേ കാണ്, കണ്ട് രസിക്ക്' എന്നും പറഞ്ഞാണ് യുവതി ഒരു വയസുള്ള മകനെ ക്രൂരമായി ഉപദ്രവിക്കുന്നത്. 'നീ തരുന്ന നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിക്കും നിന്റെ കുഞ്ഞിനെ ഇങ്ങനയേ നോക്കാൻ പറ്റത്തുള്ളൂടാ, നീ പോയ് കേസ് കൊടുക്കണം, അതു തന്നെയാണ് എന്റെ ആവശ്യം.'- എന്നും യുവതി കുഞ്ഞിനെ മർദിക്കുന്നതിനിടയിൽ പറയുന്നുണ്ട്. ഇതും വീഡിയോയിലുണ്ട്.
അമ്മയുടെ മർദനമേറ്റ് ശരീരം വേദനിച്ച കുട്ടി കരയുന്നു, എന്നിട്ടും ഇവർ കുട്ടിയെ വീണ്ടും മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇവരുടേത് പുനർവിവാഹമായിരുന്നുവെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
യുവാവ് അടുത്തിടെ വേറൊരു വിവാഹം കഴിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ ദേഷ്യമായിരിക്കാം കുഞ്ഞിനോട് തീർത്തതെന്നാണ് സൂചന. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാന്നാർ പൊലീസ് കേസെടുത്തു.
കൂടാതെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം.കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ട്. എന്നിരുന്നാലും ആരോഗ്യനില തൃപ്തികരമാണ്. കുട്ടി ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |