സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തിൽ മയക്കുമരുന്ന് എത്തിച്ചു നൽകിയ ആളെയും സഹായിയെയും പൊലീസ് പിടികൂടി. ബത്തേരി വാകേരി തണ്ടപറമ്പിൽ വീട്ടിൽ ടി.ആർ അജിത്ത് രാജ് (25), ഗുഡല്ലൂർ സ്വദേശി എസ്. അഭിജിത്ത് (27) എന്നിവരെയാണ്പിടികൂടിയത്. എസ്.ഐമാരായ സി.എം.സാബു, എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അജിത്ത് രാജിനെ ബംഗളൂരുവിൽ നിന്നും അഭിജിത്തിനെ ദേവർഷോലയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഈ മാസം നാലിന് ബൈക്കിൽ കടത്തുകയായിരുന്ന 92 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി, കോളേരി പുത്തൻവീട്ടിൽ സാജോ ജോയ്(26), കേണിച്ചിറ, വെള്ളകുണ്ട് വീട്ടിൽ അക്ഷയ്(23) എന്നിവരെയാണ് ബത്തേരി പട്ടർപടിയിൽവെച്ച് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എം.ഡി.എം.എ സ്ഥലത്ത് എത്തിച്ചു നൽകിയയാളെയും ഒത്താശ ചെയ്തയാളെയും കുറിച്ച് വിവരങ്ങൾ ലഭിക്കുന്നത്. അജിത്തിന് ഗൂഗിൾപേ വഴി പണം നൽകിയ യുവാക്കൾക്ക് സ്ഥലത്ത് എം.ഡി.എം.എ എത്തിച്ചു നൽകിയത് അഭിജിത്താണെന്ന് കണ്ടെത്തി. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ അജിത്ത്, അനിത്ത്, അജ്മൽ, നിയാദ്, അനിൽ ലബ്നാസ് എന്നവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |