ഈര : പാമ്പുകളെ പേടിച്ച് കൃഷിഭവന്റെ പ്രവർത്തനം വാടകവീട്ടിലേക്ക്. ഈരയിൽ സ്‌ഥിതി ചെയ്യുന്ന നീലംപേരൂർ കൃഷിഭവന്റെ പ്രവർത്തനമാണ് വിഷപ്പാമ്പുകളെ പേടിച്ച് വാടകവീട്ടിലേക്ക് മാറ്റിയത്. ഫണം വിടർത്തി ചീറ്റുന്ന പാമ്പിനെ പേടിച്ച് പഴയ ഫയലുകൾ പുതിയ ഇടത്തിലേക്ക് മാറ്റാനും സാധിച്ചിട്ടില്ല. പാമ്പുകൾക്ക് പുറമേ കെട്ടിടത്തിൽ ചിലയിടങ്ങളിലെ ചോർച്ചയും സ്‌ഥലപരിമിതിയും മാറ്റത്തിന് കാരണമാണ്. റോഡരികിൽ പാടശേഖരത്തിനു സമീപമാണ് കൃഷിഭവൻ. ചെറിയ മഴയിൽ പോലും ഓഫിസിൽ വെള്ളം കയറും. വിഷപ്പാമ്പുകളും ഇഴജന്തുക്കളും വെള്ളത്തിനൊപ്പം ഓഫീസിനുള്ളിലേക്ക് ഇഴഞ്ഞെത്തും. വെയിലെത്തി വെള്ളം ഇറങ്ങിയാലും പാമ്പുകൾ ഇറങ്ങിപ്പോകില്ല. ഫയലിനുള്ളിലും ചുമരുകളിലെ പൊത്തിലും താമസം ഉറപ്പിക്കും. പിന്നീട് പഴയ ഫയലുകൾ തപ്പി ജീവനക്കാർ ഫയൽ സൂക്ഷിക്കുന്ന റാക്കിനുള്ളിലേക്ക് കൈ നീട്ടുമ്പോഴാകും പാമ്പ് ചീറ്റി മുന്നിലേക്ക് വരുന്നത്. അടുത്തിടെ അഞ്ചു തവണയാണ് വനം വകുപ്പും സ്നേക് ക്യാച്ചർമാരും പാമ്പുകളെയും കുഞ്ഞുങ്ങളും പിടികൂടിയത് പാമ്പിന്റെ മുട്ടകളും കണ്ടെത്തി. ഓഫീസിനുള്ളിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ് മേൽക്കൂരയിൽനിന്നും മൂർഖൻ പാമ്പ് വീണത്. ഭയന്നോടിയ ഉദ്യോഗസ്ഥന് ഓട്ടത്തിനിടയിൽ വീണ് മുട്ടിന്റെ ചിരട്ട തെറ്റി. വെള്ളം കയറുന്നതിനാൽ കെട്ടിടത്തിന്റെ ഒരു വശം ഇരുന്ന പോയ നിലയിലാണ്. ഫയലുകൾ വയ്ക്കുന്ന ഇരുമ്പ് റാക്കുകൾ തുരുമ്പെടുത്ത് ദ്രവിച്ചു വീഴുന്നു. ഉദ്യോഗസ്ഥർക്ക് പേടിയില്ലാതെ ജോലി ചെയ്യാൻ പഞ്ചായത്തിന്റെ നിർദേശപ്രകാരം സമീപത്തു തന്നെയുള്ള വാടകവീട്ടിലേക്ക് കൃഷി ഭവൻ മാറ്റുകയായിരുന്നു. കുട്ടനാടിൽ ഏറ്റവുമധികം നെൽക്കൃഷി നടക്കുന്നത് നീലംപേരൂർ കൃഷിഭവനു കീഴിലാണ്. 32 പാടശേഖരങ്ങളിലായി 3593 ഹെക്ടർ കൃഷിയാണ് നടക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് വളവും വിത്തും വാങ്ങാനും ഒട്ടേറെ കർഷകരാണ് ഓഫീസിലെത്തുന്നത്
കൃഷിഭവന്റെ ശോചനീയാവസ്‌ഥ ഉടനെ പരിഹരിക്കണം. കെട്ടിടം അപകടാവസ്‌ഥയിലാണ്. വിഷജീവികളെ ഭയക്കാതെ ഉദ്യോഗസ്‌ഥർക്കും കർഷകർക്കും ഓഫിസിലെത്താനുള്ള സാഹചര്യം അധിക്യതർ ഉറപ്പാക്കണം.
എം.വിശ്വനാഥപിള്ള,
നീലംപേരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |