പീരുമേട്: പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തി. പാഞ്ചാലിമേട്ടിൽ ബോട്ടിംഗും ഫ്ളവർ ഗാർഡനുമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 3.2 കോടി രൂപയാണ് അനുവദിച്ചത്. ബോട്ടിംഗ് ആരംഭിക്കാനുള്ള ചെക്ക് ഡാമിന്റെ പണികൾ നടന്നു വരുന്നതിനിടെയാണ് വനംവകുപ്പ് പണികൾ തടഞ്ഞത്. വിനോദ സഞ്ചാര പദ്ധതിയ്ക്കായി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് നിയമപരമായി വിട്ടു കൊടുത്ത സ്ഥലത്താണ് ഇപ്പോൾ വനംവകുപ്പ് അവകാശവാദവുമായി എത്തിയിരിക്കുന്നത്. ചെക്ഡാം പണിയുന്ന സ്ഥലം വനം വകുപ്പിന്റെയാണെന്നാണ് പുതിയ വാദം. മിച്ചഭൂമി നിയമപ്രകാരം സ്വകാര്യ വ്യക്തിയിൽ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലമാണിത്. നിലവിൽ ഡി.ടി.പി.സിയുടെ കൈവശത്തിലുള്ള ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് ജണ്ട സ്ഥാപിക്കാനുള്ള വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന ശ്രമം പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഉടൻ ഇടപെട്ടു. മതിയായ രേഖകൾ നൽകാൻ വനം വകുപ്പിന് സാധിച്ചില്ല. 2018ൽ പ്രവേശന കവാടം, നടപ്പാത, കൽമണ്ഡപങ്ങൾ, വിശ്രമകേന്ദ്രം, റെയിൻ ഷെൽട്ടർ, ഇരിപ്പിടങ്ങൾ, കോഫി ഷോപ്പ്, ടോയ്ലറ്റ് സൗകര്യം, സോളാർ വിളക്കുകൾ എന്നിവ ഇവിടെ ഒരുക്കിയിരുന്നു. 20 പേർക്ക് ജോലി നൽകിയാണ് പദ്ധതി ആരംഭിച്ചത്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഒരു വർഷം കുറഞ്ഞത് 60 ലക്ഷം രൂപ സർക്കാരിലേക്ക് അടയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗ്ലാസ് ബ്രിഡ്ജ്, ആസ്വദിക്കാൻ വാഗമണ്ണിൽ എത്തുന്ന ടൂറിസ്റ്റുകളെ പാഞ്ചാലിമേട്ടിലും കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പഞ്ചാലിക്കുളം നവീകരണം, നടപ്പാത, ചെക്ഡാം, ബോട്ടിങ്, ലൈറ്റിങ്, ഇരിപ്പിടങ്ങൾ, ലാൻഡ് സ്‌കേപ്പിങ്, വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവ ഒരുക്കാനായിരുന്നു തീരുമാനം. പണികൾ പൂർത്തിയാക്കാൻ വേണ്ട നടപടികൾ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു വനംമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
നാടും വളരുന്നു
പാഞ്ചാലിമേട്ടിലെ ആദ്യഘട്ട ജോലികൾ പൂർത്തീകരിച്ചതിനൊപ്പം ഒമ്പത് റിസോർട്ടുകളാണ് മേഖലയിൽ പുതിയതായി ആരംഭിച്ചത്. പത്തോളം റിസോർട്ടുകളുടെ പണികൾ നിലവിൽ നടന്നു വരുകയാണ്. സ്ഥലത്തിന്റെ വിലയിലും വലിയ വർദ്ധനവാണുണ്ടായത്. സഞ്ചാരികൾ എത്തുന്നതിനൊപ്പം നാടും വികസിക്കുകയാണെന്നാണ് ഇതിനർത്ഥം. ആദ്യഘട്ടത്തിൽ യാതൊരു തടസവാദവും ഉന്നയിക്കാത്ത വനം വകുപ്പ് രണ്ടാം ഘട്ട നിർമാണങ്ങൾ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ഭൂമിയുടെ അവകാശവുമായി എത്തുന്നത് നാടിനെയും പദ്ധതിയെയും തകർക്കാനാണെന്ന ആക്ഷേപമാണുയരുന്നത്.
പാഞ്ചാലിമേട് വനഭൂമിയെന്ന് വനംവകുപ്പ്
നിക്ഷിപ്ത വന ഭൂമിയിൽ ഉൾപ്പെട്ട സ്ഥലമാണ് പാഞ്ചാലിമേട് പ്രദേശം. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടിംഗിന് തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിന്റെ മൂന്നിൽ ഒരു ശതമാനം സ്ഥലം ഇതിൽ ഉൾപ്പെടും. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. വനം ഭൂമിയിൽ കൈയേറ്റം നടന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഡി.ടി.പി.സിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർ നടപടിയായി 10ന് വനം, വിനോദസഞ്ചാരം, റവന്യൂ വകുപ്പുകളുടെ സംയുക്ത സർവേ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |