തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഭാഷ മെച്ചപ്പെടുത്താനും പുതിയ അറിവുകൾ നേടാനും സ്‌കൂളുകളിൽ പത്രങ്ങളെ ഉൾപ്പെടുത്തി വായനാ പരിപാടിയും പഠനപ്രവർത്തനങ്ങളും നടത്തും. ഇതിനായി സ്‌കൂളുകളിൽ വർത്തമാന പത്രങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചു. പത്രവായന ഉപയോഗപ്പെടുത്തി പഠനാന്തരീക്ഷം മെച്ചപ്പെടുത്തും. വായനാശീലത്തിലൂടെ പദാവലി, വിഷയപരമായ അറിവ്, വിമർശനാത്മക ചിന്ത, സർഗാത്മകത, സാമൂഹിക ബോധം എന്നിവ വികസിപ്പിക്കും.
മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പത്രപ്രവർത്തക പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനങ്ങൾ.
പ്രധാന നിർദ്ദേശങ്ങൾ
എല്ലാ ക്ലാസുകളിലും പത്രങ്ങൾ സൗജന്യമായി ലഭ്യമാക്കണം
മലയാളം, ഇംഗ്ളീഷ് പത്രങ്ങളും മറ്റ് ഭാഷാ പത്രങ്ങളും ലഭ്യമാക്കണം
അസംബ്ളി ഇല്ലാത്ത ദിവസങ്ങളിൽ ഒന്നു മുതൽ10 വരെ ക്ളാസുകളിൽ പത്രവായനയ്‌ക്ക് സമയം
കുട്ടികളുടെ രചനകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കണം
കുട്ടികളെ സ്‌കൂൾതല പത്രങ്ങൾ തയ്യാറാക്കാൻ പരിശീലിപ്പിക്കണം
ആഴ്ചയിലൊരിക്കൽ എല്ലാ ക്ലാസിലും ആ ആഴ്ചയിലെ പ്രധാന വാർത്തകൾ അവതരിപ്പിക്കണം
വാർത്താ വായനയ്ക്കായി സ്‌കൂൾ റേഡിയോ ഉപയോഗപ്പെടുത്തണം
പ്രധാന വാർത്തകളെ കുറിച്ച് ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ചർച്ച
എൽ.പിയിൽ പാഠങ്ങളുമായി ബന്ധപ്പെടുത്താവുന്ന പത്രത്തിലെ ചിത്രങ്ങൾ ഉപയോഗിക്കണം
പത്രങ്ങളിലെ ചിത്രങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ രചനകൾ
അദ്ധ്യാപകർ രേഖപ്പെടുത്തുന്ന വാർത്തകൾ അസംബ്ലിയിൽ വായിക്കണം
വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികൾ ചിത്രങ്ങൾ വരയ്‌ക്കണം
പാവപ്പെട്ട കുട്ടികൾക്ക് പഠനയാത്ര
ഉറപ്പാക്കണം: മന്ത്രി ശിവൻകുട്ടി
ആർ. സ്മിതാദേവി
തിരുവനന്തപുരം: സ്കൂളുകളിൽനിന്നുള്ള പഠനയാത്രയിൽ പാവപ്പെട്ട കുട്ടികൾക്ക് അവസരം ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി .ശിവൻകുട്ടി നിർദ്ദേശിച്ചു. ഇതിനായി പി.ടി.എയുടെ സഹായം തേടാമെന്നും നിർദ്ദേശിച്ചു.
വിദ്യാർത്ഥികളിൽനിന്ന് വലിയതുക ഈടാക്കി സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിലാണിത്.
പാവപ്പെട്ട കുട്ടികൾക്ക് ലഭിക്കുന്ന അവസരം പണമില്ലാത്തതിന്റെ പേരിൽ നഷ്ടപ്പെടുത്തരുതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ മാത്രമേ പഠനയാത്രകൾ സംഘടിപ്പിക്കാവൂ. യാത്രകളിൽനിന്ന് ഒഴിവാക്കപ്പെടുന്നത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
പഠനയാത്ര പോകാൻ കഴിയാത്തതിനെ തുടർന്ന് എടത്തനാട്ടുകരയിൽ 11 വയസുകാരൻ ആത്മഹത്യ ചെയ്ത
സംഭവം ചൂണ്ടിക്കാട്ടി മഞ്ചേരി എലമ്പ്ര സ്വദേശി തേനത്ത് മുഹമ്മദ് ഫൈസി ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. കമ്മിഷൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോർട്ട് തേടിയതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയത്.
രക്ഷിതാക്കൾ വലിയ തുക കണ്ടെത്താൻ പ്രയാസപ്പെടുന്നതായും ഇതിന് കഴിയാതെ വരുമ്പോൾ, രക്ഷിതാവും കുട്ടിയും സമ്മർദ്ദം നേരിടുന്നതായും ബാലാവകാശ കമ്മിഷനുള്ള പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാവപ്പെട്ട കുട്ടികളെ പഠനയാത്രകളിൽ പങ്കെടുപ്പിക്കാൻ അദ്ധ്യാപകർ ശ്രദ്ധപുലർത്തണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ സർക്കുലറിലും നിർദ്ദേശമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |