കോട്ടയം: നാളെയാണ് നാളെയാണ് നാളെ... കോട്ടയത്തുകാരുടെ നാളുകളായുള്ള കാത്തിരിപ്പിന് നാളെ വിരാമമിടും. തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസുകൾ നിർത്തി, യാത്രക്കാരെ കയറ്റി ഇറക്കും. ഇന്ന് ബസ് സ്റ്റാൻഡ് വൃത്തിയാക്കും, ഡിവൈഡറുകൾ സ്ഥാപിക്കും.
നാളെ മുതൽ മെഡിക്കൽ കോളേജു ഭാഗത്തേക്കുള്ള എല്ലാ ബസുകളും സ്റ്റാൻഡിനുള്ളിൽ പഴയതുപോലെ നിർത്തി യാത്രക്കാരെ കയറ്റും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചു. സ്കൂൾ തുറന്നു. എന്നിട്ടും തിരുനക്കര ബസ് സ്റ്റാൻഡിലൂടെ ബസ് കയറ്റിവിടാൻ നടപടിയായില്ലെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇടിച്ചു നിരത്തിയ സ്റ്റാൻഡിന്റെ ഒരു വശം ബസ് ബേ ആക്കി സ്വകാര്യ ബസുകൾ കടത്തിവിട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ആലോചന നഗരസഭ നടത്തുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.
ബസുകൾ സ്റ്റാൻഡിനുള്ളിൽ നിന്നും യാത്രക്കാരെ കയറ്റാനും, ഇറക്കാനും വേണ്ട നടപടികൾ 10 നുള്ളിൽ ഉണ്ടാകണമെന്ന്, ജില്ലാ നിയമ സഹായ വേദി സെക്രട്ടറി (സബ് ജഡ്ജ് ) കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
# തിരുനക്കര സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ബലക്ഷയമെന്ന് വിധിച്ച് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2023 സെപ്റ്റംബറിലാണ് തിരുനക്കര സ്റ്റാൻഡിനുള്ളിൽ ബസ് പ്രവേശിക്കുന്നത് ജില്ലാ കളക്ടർ തടഞ്ഞത്. പിന്നീട് ബസുകൾ താത്ക്കാലികമായി വഴി തിരിച്ചുവിടാൻ തുടങ്ങി. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിക്കൽ കഴിഞ്ഞപ്പോൾ നഗരസഭ ബസ് സ്റ്റാൻഡ് മൈതാനം പേ ആൻഡ് പാർക്കായി ഉപയോഗിച്ചും രാഷ്ട്രീയ യോഗങ്ങൾക്ക് നൽകിയും കാശുണ്ടാക്കുകയായിരുന്നു. തിരുനക്കര ഉത്സവ കാലത്ത് വ്യാപാര മേളക്ക് നൽകിയും കാശുണ്ടാക്കി.
മഴയും വെയിലുമേറ്റ് ബസ് കാത്തു നിൽക്കുന്നവർ എവിടെ നിർത്തുമെന്നറിയാനാവാതെ ബസുകൾക്ക് പിന്നാലെ ഓടേണ്ട അവസ്ഥയിലുമായി. സ്കൂൾ തുറന്നതോടെ നിർത്താത്ത ബസുകളുടെ പിന്നാലെ കുട്ടികൾ ഓടുന്നത് ദുരന്തത്തിന് വഴി തെളിക്കുമെന്ന ആരോപണവും ശക്തമായിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സ്റ്റാൻഡു തുറക്കുന്നതും തമ്മിൽ ബന്ധമില്ലാതിരുന്നിട്ടും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സ്റ്റാൻഡ് തുറക്കാനാവില്ലെന്ന ന്യായീകരണമായിരുന്നു ബന്ധപ്പെട്ടവർ നടത്തിയത്. പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടും അനങ്ങാപ്പാറനയം തുടർന്നതോടെയാണ് ജില്ലാ നിയമ സഹായവേദി സബ് ജഡ്ജിന്റെ ഇടപെടൽ.
സ്വകാര്യ ബസ് സ്റ്റാൻഡ് തുറന്നെങ്കിലും പൊളിച്ചു കളഞ്ഞ ഷോപ്പിംഗ് കോംപ്ലക്സിന്റെ സ്ഥാനത്ത് പുതിയ കോംപ്ലക്സ് നിർമ്മാണം എന്ന് ആരംഭിക്കുമെന്ന് പറയാൻ മണ്ണും കമ്പിയും മറ്റും വിറ്റ് കോടികളുണ്ടാക്കിയ നഗരസഭാധികൃതർക്ക് കഴിയുന്നില്ല. പുതിയ കോംപ്ലക്സിൽ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പു നൽകിയ വ്യാപാരികൾ പെരുവഴിയിലായതു മിച്ചം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |