അങ്കമാലി: ഉദ്യോഗസ്ഥരുടെ അവഗണനയും കരാറുകാരന്റെ മെല്ലെപ്പോക്കും കാരണം മൂന്നു വർഷത്തിലേറെക്കാലമായി യാത്രക്കാരെ ദുരിതത്തിലാക്കിയുള്ള കരയാംപറമ്പ് -മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ് നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. യന്ത്രസാമഗ്രികളുടെ ലഭ്യതയനുസരിച്ച് മാത്രമാണ് കരാറുകാരൻ നിർമ്മാണം നടത്തുന്നത്. പൂതംകുറ്റി ഭാഗത്ത് അരകിലോമീറ്റർ റോഡ് ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽഇത് വഴിയുള്ള 12 ബസ് സർവീസുകൾ പൂതംകുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ചിരിക്കുന്നു, സീക്കാട്, വെള്ളപ്പാറ ഭാഗങ്ങളിൽ കൾവർട്ട് നിർമ്മാണം ഒരു വർഷം മുമ്പ് ആരംഭിച്ചെങ്കിലും ഇനിയും പൂർത്തീകരിച്ചിട്ടില്ല. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നിർമ്മാണ അപാകതകൾ ചുണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടും മുഖവിലക്കെടുക്കാൻ കാരാറുകാരനും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല. ഇന്നലെ മുതൽ അങ്കമാലിയിൽ നിന്നുള്ള സ്വകാര്യ ബസുകൾ പൂതംകുറ്റിയിൽ സർവീസ് അവസാനിപ്പിച്ചു. ഇതോടെ എടലക്കാട്, ഒലിവ്മൗണ്ട്, വെള്ളപ്പാറ, പോർക്കുന്ന് പാറ, മാവേലിമറ്റം, കട്ടിംഗ്, ആനാട്ട് ചോല എന്നി മലയോരപ്രദേശങ്ങൾ ഒറ്റപ്പെട്ടു. സ്‌കൂൾ അവധിക്കാലവും അനുകൂലമായ കാലാവസ്ഥയും ലഭിച്ചിട്ടും പണികൾ ചെയ്യാതെ കാലവർഷം ആരംഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും ചെയ്തതിന്റെ പിന്നാലെ റോഡ് പൊളിച്ച് ഗതാഗതതടസം ഉണ്ടാക്കിയതിന് ന്യായീകരണമില്ലെന്നാണ് നാട്ടുകാരുടെ പരാതി. എം.എൽ.എ യും മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റുമാരും ഇടപെട്ടാത്തതും റോഡ് പണിവൈകുവാൻ കാരണമായിട്ടുണ്ടെന്ന ആരോപണവുമുണ്ട്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് നിർമ്മാണം വൈകാൻ കാരണം
ടി. എം. വർഗീസ്
യു. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ
റോഡ് പണി എത്രയും പെട്ടന്ന് പൂർത്തീകരിക്കുവാൻ അധികൃതർ എത്രയും വേഗം ഇടപെടണം
പി.വി. മോഹനൻ
എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |