അടിമാലി: ഫ്രീക്കൻമാർ കാറിൽ നടത്തിയ അഭ്യാസം നാടാകെ പ്രചരിച്ചതിനെ തുടർന്ന് ശേഷം ഒളിവിൽ പോയ കാർ ഡ്രൈവർ മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുമ്പിൽ ഹാജരായി. ഡ്രൈവർ ബൈസൺവാലി സ്വദേശി ഋതുകൃഷ്ണനാണ് (21) ഇന്നലെ ഇടുക്കി എൻഫോഴ്‌സസ്‌മെന്റ് ആർ.ടി.ഒ കെ.കെ. രാജീവിന് മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്. യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസർച്ചിലെത്തി (ഐ.ഡി.ടി.ആർ) മൂന്നു ദിവസത്തെ ഡ്രൈവർ റിഫ്രഷ്‌മെന്റ് ക്ലാസിൽ പങ്കെടുക്കണം. ഇതോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം കമ്മ്യൂണിറ്റി ഹെൽത്ത് സർവ്വീസ് പൂർത്തീകരിക്കാനും നിർദ്ദേശം നൽകി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ താത്കാലികമായി റദ്ദ് ചെയ്യുന്നതിന് ഉടുമ്പൻചോല ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഹാജരാക്കിയ വാഹനം ശാന്തമ്പാറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബോധപൂർവം പൊതുസുരക്ഷയ്ക്ക് വീഴ്ചവരുത്തും വിധം പ്രവർത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഡ്രൈവർക്കും യാത്രക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സംഭവം. ഏറെ ശ്രദ്ധിച്ച് മാത്രം വാഹനം ഓടിക്കേണ്ട ഗ്യാപ്പ് റോഡിലാണ് യുവാക്കൾ കാർ അഭ്യാസം നടത്തിയത്. മൂന്നാർ- പൂപ്പാറ ഗ്യാപ്പ് റോഡിൽ നാലംഗ സുഹൃദ് സംഘം സഞ്ചരിച്ച മാരുതി കാർ മറ്റ് വാഹനങ്ങൾക്ക് പോകാനാവാത്തവിധം തലങ്ങും വിലങ്ങും പാഞ്ഞു. പിൻവശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ത്തി സുഹൃത്തുക്കൾ കയ്യും തലയും മാത്രമല്ല ശരീരം തന്നെ കുറേ ഭാഗം വെളിയിലിട്ടായിരുന്നു യാത്ര. കിലോമീറ്ററോളം അഭ്യാസപ്രകടനം തുടർന്നു. ഇവരുടെ വരവ് കണ്ട് മറ്റ് വാഹനയാത്രക്കാർ ഇവരുടെ മുന്നിൽപ്പെടാതെ ഒതുക്കിയിട്ടു. സംഭവം ചിലർ ക്യാമറയിൽ പകർത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് അഭ്യാസം വൈറലായത്.
'അപകടങ്ങൾ ഉണ്ടാകും വിധം വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും നവമാദ്ധ്യമങ്ങൾ വഴി പൊതുസമൂഹത്തിന് നിയമസംഹിതയെ പറ്റിയുള്ള തെറ്റായ ചിന്താഗതി ഉളവാക്കും വിധം പ്രചരിപ്പിക്കുന്നതും കർശനമായി നിരീക്ഷിക്കുകയും വീഴ്ച കൂടാതെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും."
- എൻഫോഴ്‌സസ്‌മെന്റ് ആർ.ടി.ഒ, ഇടുക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |