ഒരു രാജ്യത്തിന്റെ സമ്പദ്‌ഘടനയെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ് അവിടത്തെ ശതകോടീശ്വരന്മാർ. ഇത്തരത്തിലുള്ള വ്യക്തികളുടെ എണ്ണം കൂടുകയാണെങ്കിൽ ആ രാജ്യം അല്ലെങ്കിൽ നഗരം ഏറ്റവും സമ്പന്നമാണെന്ന് കണക്കാക്കുന്നു. നിലവിൽ ലോകത്തിൽ ശതകോടീശ്വരന്മാർ ഏറ്റവുമധികമുള്ളത് ചൈനയുടെ തലസ്ഥാനമായ ബീജിംഗിലാണ്. എന്നാൽ, ചൈനീസ് നഗരത്തെ പോലും വെല്ലാൻ കഴിവുള്ള ഒരു നഗരമായി മാറിയിരിക്കുകയാണ് മുംബയ്. ഹുറൂൺ ഗവേഷണം അനുസരിച്ചാണിത്.
ഹുറൂൺ റിസർച്ചിന്റെ 2024ലെ റിച്ച് ലിസ്റ്റ് പ്രകാരം, ചൈനയിൽ 814 ശതകോടീശ്വരന്മാരുണ്ട്. ഇന്ത്യയിൽ 271പേരാണുള്ളത്. എന്നാൽ, ബീജിംഗിൽ 91പേരും മുംബയിൽ 92പേരുമാണ്. ഒരാളുടെ വ്യത്യാസത്തിലാണ് മുംബയ് മുന്നിലെത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ഒരു ട്രില്യൻ ഡോളറാണ്. ചൈനയിലെ ശതകോടീശ്വരന്മാരുടെ ശരാശരി സമ്പത്ത് 3.2 മുതൽ 3.8 ബില്യൺ വരെയാണ്.
ഒരു വർഷത്തിനിടെ ഇന്ത്യ 94 പുതിയ ശതകോടീശ്വരന്മാരെ കൂടി ചേർത്തതാണ് ഈ അസാധാരണ വർദ്ധനവിന് കാരണം. ചൈന പുതുതായി 55 ശതകോടീശ്വരന്മാരെയാണ് ചേർത്തിരിക്കുന്നത്. ഇതോടെ ഈ വർഷം ഏറ്റവുമധികം ശതകോടീശ്വരന്മാരെ ചേർത്ത ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.
മുംബയുടെ വിജയത്തിന് പിന്നിൽ
ടെലികോം, ഊർജം തുടങ്ങിയ പരമ്പരാഗത മേഖലകളിൽ മാത്രം നിക്ഷേപിക്കാതെ വളർന്നുവരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പുകളിൽ താൽപ്പര്യം കാണിച്ചതാണ് മുംബയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് വളരെ വേഗം കൂടാനുള്ള പ്രധാന കാരണം.
യുവജനങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ, പുതിയ ആശയങ്ങളുള്ളവർ എന്നിവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിലൂടെ എഐ വിപ്ലവത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ഇന്ത്യയ്‌ക്ക് സാധിച്ചു. അതിനാൽ, വരും വർഷങ്ങളിലും കൂടുതൽ ശതകോടീശ്വരന്മാരെ സൃഷ്ടിക്കാൻ നമ്മുടെ രാജ്യത്തിന് സാധിക്കുമെന്നാണ് റിപ്പോർട്ട്.
മുംബയിൽ നിലവിലുള്ള ശതകോടീശ്വരന്മാരുടെ ആസ്‌തി മുൻവർഷത്തേക്കാൾ 47 ശതമാനം വർദ്ധിച്ച് 445 ബില്യൺ ഡോളറായി മാറി. ബീജിംഗിന് 28 ശതമാനം ഇടിവാണുണ്ടായത്. ആഗോള സമ്പദ് വർദ്ധനവിൽ ഇന്ത്യയുടെ (പ്രത്യേകിച്ച് മുംബയ് നഗരത്തിന്റെ) ഉയർച്ച ചരിത്രത്തിൽ തന്നെ ഒരു പുതിയ അധ്യായം സൃഷ്‌ടിച്ചിരിക്കുകയാണെന്നും ഹുറൂൺ റിപ്പോർട്ടിൽ പറയുന്നു.
വരും വർഷങ്ങളിൽ ഇന്ത്യയുടെ സ്ഥാനം
ശക്തമായ സ്റ്റോക്ക് മാർക്കറ്റുകൾ, നിക്ഷേപകരുടെ ആത്മവിശ്വാസം, ഏറിക്കൊണ്ടിരിക്കുന്ന ബിസിനസ് അവസരങ്ങൾ എന്നിവയാണ് ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വർദ്ധനയ്‌ക്ക് പിന്നിലെ ഘടകങ്ങൾ. ഹുറൂൺ റിസർച്ചിന്റെ 2024ലെ റിച്ച് ലിസ്റ്റ് പ്രകാരം, പല നഗരങ്ങളെയും പിന്തള്ളി ഭാവിയിലെ ഏറ്റവുമധികം സമ്പത്തുള്ള രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ്.
ഇലക്ട്രിക് വാഹനങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, എഐ എന്നിവയിൽ വിപ്ലവകരമായ കുതിപ്പുണ്ടാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. അടുത്ത ദശകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ ഉയർച്ചയാണ് ഉണ്ടാക്കാൻ പോകുന്നത്. ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് സമ്പത്ത് മാത്രമല്ല, ആഗോള ശക്തി ഘടനയിലുണ്ടായ മാറ്റത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ദി ബിസിനസ് സ്റ്റാൻഡേർഡ്‌സിലാണ് ഈ ദവേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
39 ശതകോടീശ്വരന്മാരുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് ഇന്ത്യയിൽ ഒന്നാമത്. ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ വ്യവസായം (27), കെമിക്കൽസ് മേഖല (24) എന്നിങ്ങനെയാണ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും. ശതകോടീശ്വരെ സംഭാവന ചെയ്യുന്ന പ്രത്യേക മേഖലകളെക്കുറിച്ചും ഹുറൂൺ റിപ്പോർട്ടിൽ എടുത്തുകാട്ടുന്നു.
ആരാണ് ആ സമ്പന്നൻ?
2024-ലെ ഹുറൂൺ ആഗോള സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടം പേടിയ വ്യക്തി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ മുകേഷ് അംബാനിയാണ്. കല്യാൺ ജുവല്ലേഴ്‌സ്, ടി എസ് കല്യാണരാമന്റെയും കുടുംബത്തിന്റെയും സമ്പത്ത് ഈ വർഷം 200 ശതമാനം വർദ്ധിച്ചു ( മൂന്ന് ബില്യൺ ഡോളർ വർദ്ധനവ്). മറ്റൊരു ആഡംബര റിയൽ എസ്റ്റേറ്റ് ഡെവലപ്പറുടെ കുടുംബമായ മംഗൾ പ്രഭാത് ലോധയുടെ വളർച്ച 116 ശതമാനം ( 11 ബില്യൺ ഡോളർ) വർദ്ധിച്ചു. ലോകത്ത് 167 ശതകോടീശ്വരന്മാരെ പുതുതായി ചേർത്തു . ഇതോടെ ആകെ എണ്ണം 3,279 ആയി. പുതിയ സമ്പത്തിന്റെ ഭൂരിഭാഗവും എഐയിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |