കോട്ടയം: കാത്തിരുന്ന ആ ദിനം ഇന്നാണ്. തിരുനക്കര ബസ് സ്റ്റാൻഡിലെ ബസ് ബേ ഇന്നു തുറക്കും. ജില്ലാ നിയമ സേവന അതോറിറ്റി നിർദ്ദേശ പ്രകാരമാണ് തുറക്കൽ. മുന്നൊരുക്ക ഭാഗമായി വെള്ളക്കെട്ട് നിന്ന കുഴികൾ മണ്ണിട്ട് നികത്തി എന്നതൊഴിച്ചാൽ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. നഗരസഭാ ജീവനക്കാരെ ഉപയോഗിച്ച് സ്റ്റാൻഡ് വൃത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റിയതിന്റെ ഭാഗമായുള്ള കല്ലും കട്ടയും പൂർണമായും മാറ്റി നിരപ്പാക്കാത്ത അവസ്ഥയിൽ ആണ് ബസ് സ്റ്റാൻഡ്.
ചെളിക്കുഴികളിൽ മണ്ണിട്ടതോടെ ചെറിയ മഴ പെയ്താൽ ചെളിക്കുളമാകും. യാത്രക്കാർക്ക് നടക്കാൻ തന്നെ ബുദ്ധിമുട്ടാകും. ബസുകൾ പാഞ്ഞു വരുമ്പോൾ സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്നവരുടെ മേൽ ചെളിതെറിക്കുന്ന സ്ഥിതി ഉണ്ടാകും. അമിത വേഗം നിയന്ത്രിക്കുന്നില്ലെങ്കിൽ അപകട സാദ്ധ്യതയും ഏറെയാണ്. മഴ നനയാതെ കയറി നിൽക്കാൻ താത്ക്കാലിക ഷെഡ് നിർമ്മിച്ചിട്ടില്ല. ശൗചാലയ സംവിധാനമായില്ല. തുറസായ സ്ഥലത്ത് നിർത്തുന്ന ബസിൽ മഴയും വെയിലും സഹിച്ച് കയറേണ്ട സ്ഥിതിയാണിപ്പോൾ.
കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാൻ പത്തു ലക്ഷം രൂപ ചെലവ് വരുമെന്നും ടെൻഡർ നടപടി പൂർത്തിയാക്കാൻ ഒന്നരമാസം വേണ്ടി വരുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചെങ്കിലും സ്പോൺസർമാരെ കണ്ടെത്തി താത്ക്കാലിക സംവിധാനമൊരുക്കാൻ സബ് ജഡ്ജി നിർദ്ദേശിച്ചിരുന്നെങ്കിലും ഒരു നടപടിയുമായില്ല.
സ്റ്റാൻഡിനുള്ളിൽ രണ്ട് ബസ് ബേയുണ്ടാകും. ഇവിടെ ട്രാഫിക് പൊലീസ് താത്ക്കാലിക ഡിവൈഡറുകൾ സ്ഥാപിക്കും. മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഭാഗത്തേക്കുള്ള ബസുകളാണ് ഇന്നു മുതൽ സ്റ്റാൻഡിനുള്ളിൽ ആളെ കയറ്റി ഇറക്കുക.
തിരുനക്കര സ്റ്റാൻഡിന്റെ ഉടമസ്ഥാവകാശ രേഖ നഗരസഭ അധികൃതർ ഇന്ന് ഡി.എൽ.എസ്.എ.യിൽ ഹാജരാക്കണം. ബസ് ബേ പുനരാരംഭിച്ചതായുള്ള റിപ്പോർട്ടും ഇന്ന് സമർപ്പിക്കണം.
സ്റ്റാൻഡിലെ പഴയ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് 17നകം മറുപടി നൽകണമെന്ന് ലീഗൽ സർവീസ് സൊസൈറ്റി നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |