തിരുവനന്തപുരം: 'ജീവാനന്ദം' ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ചുള്ള പഠനം നടക്കുന്നതേയുള്ളൂയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. കാള പെറ്റു എന്നു കേൾക്കുമ്പോഴേ കയറെടുക്കുന്നത് പോലെയാണ് ഇപ്പോൾ സംഭവിക്കുന്നത്. ആന്വറ്റി മാതൃകയിലുള്ള പദ്ധതിയിൽ ഇഷ്ടമുള്ളവർ ചേർന്നാൽ മതി. ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണ്. മാദ്ധ്യമങ്ങൾ തെറ്രായ വാർത്തകളാണ് നൽകിയത്.
സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, പെൻഷൻ ഇല്ലാത്ത സ്ഥാപനങ്ങളിലുള്ളവർക്കും ആന്വറ്റിയായി പണം നിക്ഷേപിച്ചാൽ തിരികെ കിട്ടുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. നികുതി പിരിവ് ഊർജിതമാക്കിയും ചെലവുകൾക്ക് മുൻഗണന നിശ്ചയിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകൾ നിയന്ത്രിക്കും. പ്രധാന മേഖലകളിലെ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
ആരോഗ്യ മേഖലയിൽ മാത്രം 617 കോടി കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. 3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനുള്ള അവസരം. എന്നാൽ, ഇതുവരെ 2.8 ശതമാനം മാത്രമേ കടമെടുത്തിട്ടുള്ളൂ. ശേഷിക്കുന്നതിന് കേന്ദ്രം അനുവദിക്കുന്നില്ല. നികുതി വെട്ടിപ്പ് കണ്ടെത്തി പിഴ ചുമത്തിയതിലൂടെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 2,433.8 കോടി രൂപ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |