ന്യൂയോർക്ക്: ഈ ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ നാലുറൺസിന് ബംഗ്ളാദേശിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി. ബാറ്റർമാരെ വട്ടം കറക്കുന്ന ന്യൂയോർക്കിലെ നാസ്സൊ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിൽ ട്വന്റി-20 ലോകകപ്പിലെ ഏറ്റവും ചെറിയ ടോട്ടൽ പ്രതിരോധിച്ച് ജയം നേടിയ ടീമായി റെക്കാഡ് സൃഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുറപ്പിച്ചത്.
ഗ്രൂപ്പ് ഡിയിൽയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് വിജയത്തിനടുത്തെത്തിയെങ്കിലും 109/7ന് അവരുടെ വെല്ലുവിളി അവസാനിച്ചു (). അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. എന്നാൽ ആ ഓവറിൽ ജാകെർ അലിയുടേയും (8), മഹമദുള്ളയുടേയും (27) വിക്കറ്റുകൾ വീഴ്ത്തിയ കേശവ് മഹാരാജ് 6 റൺസ് മാത്രം നൽകി ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. മഹാരാജ് മൂന്നും റബാദയും നോർക്യേയും 2 വിക്കറ്റ് വീതവും വീഴ്ത്തി. 37 റൺസെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
നേരത്തേ മൂന്ന് വിക്കറ്റ് വീഴ്ത്തിയ തൻസിം സാകിബും രണ്ട് വിക്കറ്റ് നേടിയ ടാസ്കിനുമാണ് കരുത്തുറ്റ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഒരു ഘട്ടത്തിൽ 23/4 എന്ന നിലയിൽ പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കയെ ഹെൻറിച്ച് ക്ലാസ്സനും (46), ഡേവിഡ് മില്ലറും (39) ചേർന്നാണ് കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ 79 പന്തിൽ ഇരുവരും 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയെ 100 കടത്തി. ക്ലാസ്സനെ ക്ലീൻബൗൾഡാക്കി
ടാസ്കിനാണ് കൂട്ടുകെട്ട് പൊളിച്ചത്.
113
ഈ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 119 റൺസ് പ്രതിരോധിച്ച ഇന്ത്യയുടെ റെക്കാഡാണ് മണിക്കൂറുകൾക്കകം ദക്ഷിണാഫ്രിക്ക തകർത്തത്.
നിയമം ജയിച്ചു, ബംഗ്ളാദേശ് തോറ്റു
ലെഗ് ബൈയായി ലഭിക്കേണ്ടിയിരുന്ന നാലു റൺസ് ഫീൽഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ നഷ്ടമായതാണ് ബംഗ്ളാദേശിന്റെ തോൽവിയിൽ നിർണായകമായത്.
16 ഓവറുകൾ പൂർത്തിയായപ്പോൾ ബംഗ്ളാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 24 പന്തുകളിൽ 27 റൺസായിരുന്നു. നിലയുറപ്പിച്ച് കഴിഞ്ഞിരുന്ന മഹ്മൂദുള്ളയും തൗഹീദ് ഹൃദോയ്‌യുമായിരുന്നു ക്രീസിൽ
ബാർട്ട്മാൻ എറിഞ്ഞ 17-ാം ഓവറിന്റെ രണ്ടാം പന്ത് ഫ്ളിക്ക് ചെയ്യാൻ ശ്രമിച്ച മഹ്മൂദുള്ളയുടെ പാഡിൽകൊണ്ട് പിന്നിലെ ബൗണ്ടറി കടന്നു. ദക്ഷിണാഫ്രിക്കൻ ടീം എൽ.ബിക്ക് വേണ്ടി അപ്പീൽ ചെയ്തപ്പോൾ ഫീൽഡ് അമ്പയർ സാം നൊഗയാസ്കി വിരലുയർത്തി.
മഹ്മൂദുള്ള ഒൗട്ടിനെതിരെ ഡിസിഷൻ റിവ്യു അപ്പീൽ നൽകി. ടി.വി അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ച് വിക്കറ്റ് അല്ലെന്ന് വിധിച്ചു. എന്നാൽ ലെഗ് ബൈ ആയി ലഭിക്കേണ്ട നാലുറൺസ് ഐ .സി.സി നിയമപ്രകാരം ബംഗ്ളാദേശിന് ലഭിച്ചില്ല.
ഫീൽഡ് അമ്പയർ ഔട്ട് നൽകിയാൽ പന്ത് ഡെഡ് ബാളായി മാറുമെന്നതിനാലാണ് ഈ റൺസ് ലഭിക്കാതിരുന്നത്. അമ്പയറുടെ തീരുമാനം ഡി.ആർ.എസിലൂടെ മാറ്റിയാലും റൺസ് ലഭിക്കില്ല.
കളി തീർന്നപ്പോൾ ബംഗ്ളാദേശ് നാലു റൺസിന് തോറ്റതോടെയാണ് തങ്ങൾക്ക് നഷ്ടമായ നാലുറൺസിന്റെ വില ബംഗ്ളാദേശിന് മനസിലായത്. സോഷ്യൽ മീഡിയയിൽ ബംഗ്ളാ ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |