ന്യൂഡൽഹി : ജി - 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക് തിരിക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു.
50ാമത് ജി-7 ഉച്ചകോടി ഇന്നുമുതൽ ശനിയാഴ്ച വരെ ഇറ്റലിയിലെ അപ്പൂലിയയിലാണ് നടക്കുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ എത്തുന്നുണ്ട്. മോദി നാളെ ഉച്ചകോടിയെ അഭിസംബോധന ചെയ്യും.
കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയുടെ തുടർച്ചയെന്ന നിലയിലാണ് ജി-7 ഉച്ചകോടിയിലെ ചർച്ചകളെ ഇന്ത്യ കാണുന്നത്. യുക്രെയിൻ, ഗാസ സംഘർഷങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും എത്തിയേക്കും. നേതാക്കളുമായി മോദി കൂടിക്കാഴ്ചകൾ നടത്തും.
ആഗോള വെല്ലുവിളികൾ മറികടക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ജി-7 ഉച്ചകോടിയിലേക്ക് തുടർച്ചയായി ലഭിക്കുന്ന ക്ഷണമെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ജൂൺ 15,16 തീയതികളിൽ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ നടക്കുന്ന 'യുക്രെയ്നിൻ സമാധാന ഉച്ചകോടി'യിലും ഇന്ത്യ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |