കൊച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച നിർദ്ധനവിദ്യാർത്ഥികൾക്ക് സിനിമാതാരം മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ തുടർപഠനത്തിനായി വിദ്യാമൃതം പദ്ധതി നടപ്പാക്കും. എം.ജി.എം ഗ്രൂപ്പ് സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മാതാവോ പിതാവോ നഷ്ടപ്പെട്ടവർ, ക്യാൻസർ പോലുള്ള രോഗങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികൾ, ജീവിതസാഹചര്യങ്ങളാൽ മികച്ച പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയാത്തവർ, ആദിവാസി കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളിലെ 250 വിദ്യാർത്ഥികളെ ഇതിനായി തിരഞ്ഞെടുക്കും. പദ്ധതിയുടെ ധാരണാപത്രം കെയർ ആൻഡ് ഷെയർ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എം.ജി.എം. ഗ്രൂപ്പ് വൈസ് ചെയർമാൻ ജാപ്‌സൺ വർഗീസും ഒപ്പുവച്ചു.
എൻജിനിയറിംഗ്, ഫാർമസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടർപഠനസഹായം ലഭ്യമാക്കുക.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത"ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.
എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. വിജു ജേക്കബ്, മാനേജിംഗ് ഡയറക്ടർ തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി. രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മുൻ വർഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളായി പഠനം തുടരുന്ന 25 കുട്ടികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |