SignIn
Kerala Kaumudi Online
Friday, 13 September 2024 11.04 AM IST

കുടുംബത്തെ ഭീഷണിപ്പെടുത്തി സ്ഥലം എഴുതിവാങ്ങിയ സംഭവം: അന്വേഷണം ഊർജ്ജിതം, ആരോപണം തള്ളി പാ‌ർട്ടി

Increase Font Size Decrease Font Size Print Page
cpm

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സി.പി.എം ഓഫീസിലേക്ക് വിളിച്ചുവരുത്തി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങിയെന്ന പരാതിയിൽ മൂവാറ്റുപുഴ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃക്കാരിയൂർ മനക്കപ്പടി വിനായകം ഗൗരി (19) യെയും കുടുംബത്തെയും പാർട്ടി ഓഫീസിൽ വെച്ച് ഭീഷണിപ്പെടുത്തി ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി എഴുതി വാങ്ങിയെന്നാണ് മൂവാറ്റുപുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ സി.പി.എം. ഓഫീസിൽ പലവിധത്തിലുള്ള മധ്യസ്ഥ ചർച്ചകൾ നടക്കാറുണ്ടെന്നും ഇത് അത്തരത്തിലൊന്ന് മാത്രമാണെന്നും സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ പറഞ്ഞു. ഭീഷണിപ്പെടുത്തി സ്ഥലം എഴുതി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ചർച്ച ചെയ്യണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടത് പ്രകാരമാണ് ഇരു കൂട്ടരോടും വരാൻ പറഞ്ഞതെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കി.

ആയുർവേദ ചികിത്സാ ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്ന സ്വകാര്യ സ്ഥാപനയുടമ അടക്കം ആറുപേർക്ക് എതിരെയാണ് 19കാരി പൊലീസിൽ പരാതി നൽകിയത്. 2024 ജനുവരി 5 നാണ് കേസിനാസ്പദമായ സംഭവം. ഗൗരി, പിതാവ് സഹദേവൻ ആർ. പിള്ള, അമ്മ രാജശ്രീ, സഹോദരി ലക്ഷ്മി, ഇവരുടെ ബന്ധു രാജേഷ് എന്നിവരെ രാത്രി 11.30ഓടെ മൂവാറ്റുപുഴയിലെ പാർട്ടി ഓഫീസിലേക്ക് വിളിച്ച് വരുത്തി 6ന് പുലർച്ചെ 3 വരെ തടഞ്ഞ് വെച്ചു. കുടുംബത്തിന്റെ ചിത്രം പകർത്തിയ പ്രതികൾ ഒന്നരക്കോടി രൂപ തട്ടിയെടുത്ത കുടുംബമാണെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. രാജേഷിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലമതിക്കുന്ന 10.5 സെന്റ് ഭൂമി എഴുതി വാങ്ങുകയും ബ്ലാങ്ക് മുദ്രപേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. മുദ്രപേപ്പറിന്റെ ചിത്രം പകർത്താൻ ശ്രമിച്ച ഗൗരിയെ ദേഹോപദ്രവമേൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പ്രശ്നം പറഞ്ഞ് തീർപ്പാക്കാമെന്ന് പറഞ്ഞ് ജനുവരി 13 ന് മറ്റൊരു വീട്ടിലേക്ക് വിളിച്ചുവരുത്തി. സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്ത പണം മറ്റൊരു ബന്ധുവായ വരുൺകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കേസ് കൊടുത്താൽ വിദേശത്തേക്ക് പോവാൻ സാധിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി വരുൺകുമാറിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലമതിക്കുന്ന 3.5 സെന്റ് സ്ഥലംവും കൂടി എഴുതിവാങ്ങിയെന്നും പരാതിയിൽ പറയുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മൂവാറ്റുപുഴ സി.ഐ.ബി.കെ.അരുൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.