ബംഗളൂരു :കന്നട സിനിമാതാരം ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ദർശന്റെ സുഹൃത്തും നടനുമായ നാഗരാജ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായത്. ദർശനെ അറസ്റ്റ് ചെയ്തപ്പോൾ മുതൽ നാഗരാജ് ഒളിവിലായിരുന്നു. ഇവരുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തു.
ഇതോടെ കേസിൽ അറസ്റ്റിലായവർ 15 ആയി. നാഗരാജ് ദർശന്റെ അടുത്ത കൂട്ടാളിയാണെന്നാണ് പോലീസ് പറയുന്നത്. ദർശന്റെ സാമ്പത്തിക ഇടപാടുകൾ നാഗരാജ് വഴിയാണ് നടന്നിരുന്നത്. ദർശന്റെ മൈസൂരുവിലെ ഫാംഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു. പ്രദോഷും സിനിമയിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ മൂന്ന് പ്രതികൾക്ക്
കുറ്റം ഏറ്റെടുത്താൽ അഞ്ചുലക്ഷം രൂപവീതമാണ് വാഗ്ദാനം ചെയ്തിരുന്നത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. കൊലപ്പെടുത്താൻ നിർദ്ദേശം നൽകിയത് പവിത്രയാണ്. ഈ മാസം എട്ടിനാണ് ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനാണ് രേണുകസ്വാമിയെ (33 നടനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. മോശം കമന്റിട്ട രേണുകസ്വാമിയോട് പ്രതികാരം ചെയ്യണമെന്ന് പവിത്രയാണ് ദർശനയോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ചിത്രദുർഗയിലെ തന്റെ ഫാൻക്ലബ് കൺവീനറായ രാഘവേന്ദ്ര വഴി ദർശൻ യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ യുവാവിനെ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്നു. തുടർന്ന് ഒരു ഷെഡ്ഡിൽവെച്ച് ദർശനും കൊലയാളിസംഘാംഗങ്ങളും ചേർന്ന് രേണുകാസ്വാമിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ മൃതദേഹം കാമാക്ഷിപാളയത്തെ അഴുക്ക്ചാലിൽ ഉപേക്ഷിച്ചു. ഇവിടെനിന്ന് ഒരു ഫുഡ് ഡെലിവറി ബോയ് ആണ് മൃതദേഹം നായ്ക്കൾ കടിച്ചുകീറുന്നത് കണ്ടത്. ഇയാൾ പോലീസിനെ വിവരമറിയിച്ചതോടയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
അതിനിടെ, രേണുകാസ്വാമിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൃത്യത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. പിന്നാലെ ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |