പുതുമുഖങ്ങൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുറിവ് എന്ന ചിത്രം തിയേറ്ററിൽ എത്തിയതിന്റെ ആഹ്ളാദത്തിലാണ് നിർമ്മാതാവ് പി.ശിവപ്രസാദ്. നിർമ്മാതാവും പുതുമുഖം തന്നെ.അടങ്ങാത്ത ആഗ്രഹവും ഒപ്പം പരിശ്രമവും ഉണ്ടെങ്കിൽ ജീവിത വിജയം കരസ്ഥമാക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെടുമ്പോൾ ശിവപ്രസാദിന് മുറിവ് എന്ന സിനിമ ഇരട്ടി മധുരം സമ്മാനിക്കുന്നു.
പത്രവിതരണക്കാരനിൽനിന്ന് പ്രദേശിക ലേഖകൻ.അവിടെനിന്ന് പ്രമുഖ പത്രസ്ഥാപനത്തിൽ ജില്ലാ ലേഖകൻ.കമ്പ്യൂട്ടർ എൻജിനിയറിംഗ് പാസായ ശിവപ്രസാദ് ജേണലിസം പഠിച്ച് അടങ്ങാത്ത ആവേശത്തിൽ ആ മേഖലയിൽ എത്തുകയായിരുന്നു. സംവിധായകൻ കണ്ണൻ താമരക്കുളത്തെ പരിചയപ്പെടുന്നത് വഴിത്തിരിവാകുന്നു.ആ പരിചയം തന്റെ സ്വപ്നമായ സിനിമയിലേക്ക് വഴി തുറന്നു. കണ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൊബീനിയ എന്ന ഹ്രസ്വ ചിത്രത്തിന് തിരക്കഥ എഴുതാൻ നിയോഗം . പ്രൊഡക്ഷൻ കൺട്രോളർ എൻ. എം. ബാദുഷ ശിവപ്രസാദിനെ ചലച്ചിത്ര പി.ആർ. ഒ എന്ന വിലാസത്തിൽ എത്തിക്കുകയും ചെയ്തു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഇരുന്നൂറിൽ പരം ചിത്രങ്ങളിൽ പ്രവർത്തിക്കാൻ സാധിച്ചു. സിനിമ നിർമ്മിക്കണമെന്നാഗ്രഹം പിടികൂടിയപ്പോഴാണ് ബിയോണ്ട് സിനിമ ക്രീയേറ്റീവ് സ് എന്ന നിർമ്മാണ സ്ഥാപനം ആരംഭിക്കുന്നത്. പിന്നാലെ മാ പബ്ളിസിറ്രി , മാർക്കറ്രിങ് കമ്പനികൾ.കെ.ഷമീർ സംവിധാനം ചെയ്ത മുറിവ് ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്ത് നിഷാദ് കോയ എന്നിവരും താരനിരയിലുണ്ട്.
സിനിഹോപ്സ് എന്ന പേരിൽ ഒ.ടി.ടി പ്ളാറ്റ് ഫോമാണ് ശിവപ്രസാദിന്റെ അടുത്ത ലക്ഷ്യം.
തൃശൂർ ജില്ലയിൽ തിരുവില്വാമലയിൽ പഞ്ചാവാദ്യ കലാകാരൻ പരേതനായ ഗോവിന്ദൻകുട്ടിയുടെയും (തിരുവില്വാമല ഗോപി) നന്ദിനിയുടെയും മകനാണ് . നൃത്തകലാകാരിയായ അശ്വതിയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |