കൊടുങ്ങല്ലൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പൊലീസും ചേർന്ന് പിടികൂടി. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപറമ്പിൽ വീട്ടിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നും 1.5 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് സംഘം നാളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എം.ഡി.എം.എ എറണാകുളത്ത് നിന്നും കൊണ്ടുവന്നത്. എം.ഡി.എം.എ കൈമാറാനായി കാത്തു നിൽക്കുന്നതിനിടയിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. പിടിയിലായ പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. പ്രതികൾ ആർക്കൊക്കെയാണ് എം.ഡി.എം.എ വിൽപ്പന നടത്തുന്നതെന്നും, ആരൊക്കെയാണ് ഇതിന്റെ ഉപഭോക്താക്കളെന്നും സാമ്പത്തിക സ്രോതസും പൊലിസ് അന്വേഷിക്കുന്നുണ്ട്.
തൃശൂർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ശശിധരൻ, എസ്.ഐ സജിനി, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐ പ്രദീപ് സി.ആർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |