ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ ഇന്ത്യയെ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്‌ദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളും ആശങ്കകളും ലോക വേദിയിൽ എത്തിക്കുക എന്നത് ഇന്ത്യയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിലെ അപ്പൂലിയയിൽ നടന്ന ഉച്ചകോടിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഊർജ്ജം, ആഫ്രിക്ക - മെഡിറ്ററേനിയൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വികസ്വര, ദരിദ്ര രാജ്യങ്ങളെയാണ് ഗ്ലോബൽ സൗത്ത് എന്ന് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കായി ഇന്ത്യ രണ്ട് ഉച്ചകോടികൾ നടത്തിയിരുന്നു. ആഗോളതലത്തിൽ ആഫ്രിക്കയുടെ പ്രാധാന്യത്തിലേക്കും മോദി വിരൽചൂണ്ടി. ഊർജ്ജമേഖലയിൽ, ലഭ്യത, പ്രവേശനക്ഷമത, വിലക്കുറവ്, സ്വീകാര്യത എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന ഇന്ത്യയുടെ സമീപനത്തെയും മോദി വിശദീകരിച്ചു.
അതിനിടെ, ഇന്ത്യ - മിഡിൽഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ജി 7 രാജ്യങ്ങൾ നിലപാടെടുത്തത് ഇന്ത്യയ്ക്ക് നേട്ടമായി. മൂന്നാം വട്ടം അധികാരത്തിലേറിയതിന് പിന്നാലെ പങ്കെടുത്ത ജി 7 ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാടുകൾ പ്രഖ്യാപിച്ച മോദി ഇന്നലെ രാവിലെ ഡൽഹിയിൽ മടങ്ങിയെത്തി. സന്ദർശനത്തിന്റെ പ്രധാന ഭാഗങ്ങൾ അടങ്ങിയ വീഡിയോ അദ്ദേഹം എക്‌സിൽ പങ്കുവച്ചു.
ചർച്ചയായി മുംബയ് - അഹമ്മദാബാദ് റെയിൽ പദ്ധതി
ഇന്തോ - പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം ശക്തമാക്കാൻ മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. ക്ലീൻ എനർജി, ബഹിരാകാശം, ടെലികോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയിലെ വാണിജ്യ ബന്ധം വിപുലീകരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി മോദി നടത്തിയ ചർച്ചയിൽ ഇന്ത്യയിൽ ജപ്പാൻ 5 ട്രില്യൺ യെന്നിന്റെ നിക്ഷേപം ലക്ഷ്യമിടുന്ന മുംബയ് - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ട് മുഖ്യ വിഷയമായി.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലുലാ ഡ സിൽവ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ് തുടങ്ങിയവരുമായും മോദി ആശയവിനിമയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |