ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക ജന്മദിന പരിപാടികളിൽ പങ്കെടുത്ത് മരുമകളും വെയ്‌ൽസിലെ രാജകുമാരിയുമായ കേറ്റ് മിഡിൽടൺ (കാതറിൻ). ക്യാൻസർ ചികിത്സയിൽ കഴിയുന്ന കേറ്റ് ഡിസംബർ മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കേറ്റിന്റെ ചികിത്സയിൽ പുരോഗതിയുണ്ടെന്ന് രാജകുടുംബ വൃത്തങ്ങൾ പറയുന്നു.
ചാൾസ് രാജാവും ക്യാൻസർ ചികിത്സയിലാണ്. എന്നാൽ അദ്ദേഹം ഔദ്യോഗിക ചുമതലകൾ തുടരുന്നുണ്ട്. കഴിഞ്ഞ നവംബർ 14നാണ് ചാൾസിന് 75 വയസ് തികഞ്ഞത്. ബ്രിട്ടനിൽ ജൂണിലെ ശനിയാഴ്ചയാണ് ഭരണാധികാരികളുടെ പിറന്നാൾ ഔദ്യോഗികമായി ആഘോഷിക്കുന്നത്. ചാൾസിന്റെ ഔദ്യോഗിക ജന്മദിന മിലിട്ടറി പരേഡും ( ട്രൂപ്പിംഗ് ദ കളർ ) മിലിട്ടറി ജെറ്റുകളുടെ ഫ്ലൈ പാസ്റ്റും വീക്ഷിക്കാൻ ബക്കിംഗ്‌ഹാം പാലസിന്റെ ബാൽക്കണിയിൽ മക്കളായ ജോർജ്, ഷാർലറ്റ്, ലൂയി എന്നിവർക്കൊപ്പം എത്തിയ കേറ്റും ഭർത്താവ് വില്യം രാജകുമാരനും ജനങ്ങളെ അഭിവാദ്യം ചെയ്തു. ചാൾസിന്റെ മൂത്തമകനും അടുത്ത കിരീടാവകാശിയുമാണ് വില്യം.
മാർച്ച് അവസാനമാണ് ക്യാൻസർ സ്ഥിരീകരിച്ച വിവരം 42കാരിയായ കേറ്റ് വെളിപ്പെടുത്തിയത്. ഫെബ്രുവരി അവസാനം മുതൽ കീമോതെറാപ്പി ചികിത്സ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയമായ ശേഷമാണ് കേറ്റിന് ക്യാൻസർ തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയ എന്തിനായിരുന്നെന്നോ എന്ത് തരം ക്യാൻസറാണ് കേറ്റിനെ പിടികൂടിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ പൂർത്തിയാകും വരെ മറ്റ് ഔദ്യോഗിക പരിപാടികളിൽ കേറ്റ് പങ്കെടുക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |