ആലുവ: തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം ചെയ്ത ഗൃഹനാഥനെ രണ്ട് പെൺകുട്ടികളടങ്ങുന്ന നാൽവർ സംഘം മർദ്ദിച്ചതായാണ് പരാതി.
കഴിഞ്ഞദിവസം തോട്ടക്കാട്ടുകര അക്വഡക്റ്റ് പാലത്തിലാണ് സംഭവം നടന്നത്. പള്ളിപാറേട്ടിൽ വീട്ടിൽ സാജൻ (48) ആണ് മർദ്ദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. 'പ്രേമം' സിനിമാ രംഗങ്ങൾ ചിത്രീകരിച്ച അക്വഡക്റ്റ് പാലത്തിൽ സന്ദർശകർ പതിവാണ്. മർദ്ദനത്തിൽ പരിക്കേറ്റ സാജൻ ആലുവ പൊലീസിൽ പരാതി നൽകി.
കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് യുവാവ് മുങ്ങി
കോട്ടയം: കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. പിന്നാലെ അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മാഞ്ഞൂർ മാൻവെട്ടത്താണ് സംഭവം നടന്നത്.
മാൻവെട്ടം ജംഗ്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് ഇരുവരും എത്തിയത്. രണ്ടുപേരും സംസാരിച്ചിരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിനിടെ യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവതിയെ ഉപേക്ഷിച്ച് കാമുകൻ കടന്നുകളയുകയും ചെയ്തു.
യുവതി കരഞ്ഞുകൊണ്ട് ഇരിക്കുന്നതുകണ്ട് നാട്ടുകാരിൽ ചിലർ കാര്യം തിരക്കിയെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ യുവതി കുഴഞ്ഞുവീണതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞീഴൂരുള്ള യുവതിയുടെ അമ്മയെ വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും വന്നില്ല. യുവതിയെ സമീപത്തുള്ള പഞ്ചായത്തിലെ അഭയകേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |