തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിംപ്ലാവിള പുത്തൻ വീട്ടിൽ ബിജു (40) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് രാവിലെ മുതൽ ഉച്ചവരെ മദ്യപിച്ചിരുന്നു. ശേഷം ഇവർ സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടർന്ന് വൈകിട്ട് 4.45ഓടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടിൽ നിന്ന് പുറത്തിറങ്ങി ബൈക്കിലിരുന്ന കുമാറിന്റെ അടുത്തേക്കെത്തി. ഉടൻതന്നെ കുമാർ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തിൽ വെട്ടുകയും നെഞ്ചിൽ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്ത് വീഴുകയായിരുന്നു. ഇയാളെ ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാർ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. രാവിലെ മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |