ക്രൈംബ്രാഞ്ചിന് കേസ് കൈമാറാൻ സാദ്ധ്യത
തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് തൃശൂരിലെ കരുവന്നൂർ സഹകരണ സംഘത്തിലേതിന് സമാനമെന്ന് നിക്ഷേപകർ. സി.പി.എം നിയന്ത്റണത്തിലുള്ള ഇരുസംഘങ്ങളെയും തകർത്തത് രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാർക്കുവേണ്ടി വ്യാജരേഖകൾ ഉൾപ്പെടെ ചമച്ച് വായ്‌പ നൽകിയതാണെന്നും ആരോപിക്കുകയാണ് നിക്ഷേപകർ. അതിനാൽ കേരള പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും സമാനമായ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേമത്തെ കേസും ഏറ്റെടുക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.ഇതിനായി കോടതിയെ സമീപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ഇ.ഡിക്ക് മണി ലോണ്ടറിംഗ് ആക്ട് സെക്ഷൻ 16,17പ്രകാരം കേസെടുക്കാനും സെക്ഷൻ 19പ്രകാരം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്കും കടക്കാം. അതേസമയം നിലവിൽ കേസന്വേഷണം നേമം പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കം ആരംഭിച്ചു.
തട്ടിപ്പിന് പിന്നിൽ സി.പി.എമ്മിന്റെ പ്രദേശിക,ജില്ലാ നേതാക്കളാണെന്നും പ്രതികൾക്ക് ഒത്താശ ചെയ്യുന്നത് പാർട്ടി നേതൃത്വമാണെന്നും ആരോപണമുണ്ട്. നിലവിൽ 63 കോടിയുടെ തട്ടിപ്പെന്നാണ് പ്രാഥമിക വിവരമെങ്കിലും വരും ദിവസങ്ങളിൽ കൃത്യമായ കണക്കെടുക്കുമ്പോൾ 100 കോടി കവിയുമെന്നാണ് വിവരം.
നേമം സഹകരണ ബാങ്കിന്റെ പ്രവർത്തനം താളംതെറ്റിയത് ചൂണ്ടിക്കാട്ടി നാളുകൾക്ക് മുൻപ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും മുഖം തിരിച്ചതാണ് സ്ഥിതി വഷളാക്കിയതെന്ന് നിക്ഷേപക കൂട്ടായ്മ ആരോപിക്കുന്നു. തുടക്കത്തിൽ നേമം പൊലീസും പരാതിക്കാരെ കേൾക്കാതെ ബാങ്കിന്റെ ബി ടീമായി പ്രവർത്തിച്ചെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.മറ്റു പോംവഴിയില്ലാതെയാണ് നേമം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്നും ഇവർ പറയുന്നു.
പരാതികൾ 200കടന്നു,
പ്രത്യേക കൗണ്ടർ
നിക്ഷേപകരുടെ പരാതി 200കടന്നതോടെ നേമം പൊലീസ് സ്റ്റേഷനിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറന്നു.
പരാതിക്കാരുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. സെക്രട്ടറി എ.ആർ.രാജേന്ദ്രൻ,മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ,പ്രസിഡന്റ് ഭാസ്കരൻ നായർ തുടങ്ങിയവർ കബളിപ്പിച്ചെന്നാണ് പരാതികൾ.
തട്ടിപ്പിന്റെ വഴികൾ പലത് !
നിക്ഷേപമെടുത്ത് ക്രമവിരുദ്ധമായി വായ്പ നൽകിയതു കൂടാതെ ഇഷ്ടക്കാർക്കു വേണ്ടി വേറെയും നിരവധി സഹായങ്ങൾ ഭാരവാഹികൾ ചെയ്തതിനുള്ള തെളിവുകൾ പുറത്ത്. ബൈലാ പ്രകാരം 'എ' ക്ലാസ് ഷെയർ മൂന്ന് കൊല്ലത്തേക്ക് മടക്കിക്കൊടുക്കേണ്ടെന്നിരിക്കെ ടിന്റു.വി.എസ്,കല.സി എന്നിവർക്ക് മൂന്ന് വർഷക്കാലാവധിയാകും മുൻപേ ഷെയർ തുക മടക്കി നൽകി. ലക്ഷ്മി,ശ്യാംലാൽ,സലിംഖാൻ ഉൾപ്പെടെ ലക്ഷങ്ങൾ നിക്ഷേപിച്ച പലരുടെയും അംഗത്വ ഫോം കാണാനില്ല.കമ്പ്യൂട്ടറില്ലാത്ത ബാങ്ക് രേഖകൾ ഇപ്പോഴും എഴുത്തുക്കുത്തിലാണ്.എന്നാൽ കമ്പ്യൂട്ടർ വാങ്ങാനായി ലക്ഷങ്ങൾ ചെലവഴിച്ചതായും കണക്കുകളുണ്ട്.
നിക്ഷേപകർക്കൊപ്പം നിന്ന് ശക്തമായ സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകും.
വി.വി.രാജേഷ്,
ബി.ജെ.പി, ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |