ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ ) പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഒട്ടുമിക്ക കമ്പനികളിലും എഐയെ ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തികമായും അല്ലാതെയും വലിയ രീതിയിലുള്ള ഉയർച്ചയും ലാഭവുമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ഉടമകൾക്ക് ലാഭമാണെങ്കിലും എഐയുടെ വരവ് വലിയ രീതിയിൽ ബാധിക്കാൻ പോകുന്നത് തൊഴിലാളികളെയാണ്. എഐയുടെ വരവോടെ തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, എഐയുടെ ആധിപത്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്‌ത്രീകളെയാണെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഒരു പതിറ്റാണ്ടിനുള്ളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്‌ത്രീകളുടെ തൊഴിലവസരങ്ങളാകും എഐ കവരാൻ പോകുന്നതെന്നാണ് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ തൊഴിൽ മാർക്കറ്റിലെ പ്രവണതയെക്കുറിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ബുധനാഴ്‌ചയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2030ഓടെ യുഎസിൽ ജോലി സമയത്തിന്റെ മൂന്നിൽ ഒന്ന് ഓട്ടോമേറ്റഡ് ആകുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
വേതനം കുറവ് ലഭിക്കുന്ന ജോലികളിലാണ് സ്‌ത്രീകൾ കൂടുതലായും ഏർപ്പെടുന്നതെന്നും ഇതിൽ ഭൂരിഭാഗവും എഐ കൊണ്ടുപോകുമെന്നും പഠനത്തെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു. പ്രത്യേകിച്ച് കസ്റ്റമർ സർവീസ് , സെയിൽസ് ഓഫീസർ തുടങ്ങിയ ജോലികളായിരിക്കും എഐ കവർന്നെടുക്കുക. ചാറ്റ് ജിപിടി പോലുള്ള സംവിധാനങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ സ്വീകരിച്ച് തുടങ്ങും. അഭിഭാഷകർ, അദ്ധ്യാപകർ, സാമ്പത്തിക ഉപദേശകർ, ആർക്കിടെക്റ്റ് തുടങ്ങിയ തൊഴിലുകൾ ചെയ്യുന്നവരും മാറ്റത്തിനായി ശ്രമിക്കേണ്ടി വരും. മാത്രമല്ല, ജോലി ചെയ്യുന്ന രീതിയിലും മാറ്റം വരുത്തേണ്ടിവരും.
എഐ ഏറ്റെടുക്കാൻ സാദ്ധ്യതയുള്ള തൊഴിൽ മേഖലകളിൽ 80 ശതമാനവും സ്‌ത്രീകളാണ് ജോലി ചെയ്യുന്നത്. വെറും 60 ശതമാനം മാത്രമാണ് പുരുഷന്മാർ ഈ മേഖലകളിലുള്ളത്. മാനേജർ , എഞ്ചിനീയറിംഗ് , നിയമമേഖല എന്നിവ ഉൾപ്പെടെ 15ലധികം ജോലികൾ എഐ മൂലം നഷ്‌ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് ഗോൾഡ്‌മാൻ സാച്ചസ് നടത്തിയ പഠനത്തിൽ നിന്നും വ്യക്തമായത്.
കോടിക്കണക്കിന് ജനങ്ങൾ തൊഴിൽ രഹിതരാകും
ലാറ്റിനമേരിക്കൻ രാജ്യക്കാർ, ബിരുദമില്ലാത്തവർ, പ്രായം കൂടിയ തൊഴിലാളികൾ എന്നിവർക്കായിരിക്കും ജോലി കൂടുതലായി നഷ്‌ടപ്പെടാൻ സാദ്ധ്യതയെന്ന് മക്കെൻസി റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം, നിർമാണം എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ ചുരുങ്ങുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളെയാണ് കൂടുതലായും ബാധിക്കുക. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അമേരിക്കയിലെ 1.2 കോടി ജനങ്ങൾക്ക് തൊഴിൽമാറ്റം ഉണ്ടാകും.
കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനുള്ള സാദ്ധ്യത ഏറെയാണെന്നും പുതിയ കമ്പനികളിൽ അവർക്ക് ജോലി ലഭിക്കണമെങ്കിൽ പുതിയ കഴിവുകൾ നേടിയെടുക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടാക്കാട്ടുന്നു. ചെറുകിട കച്ചവടക്കാരെയും ഇത് വലിയ രീതിയിൽ ബാധിക്കും.
എഐ നേട്ടം കൊയ്യുന്ന മേഖലകൾ
എഐയുടെ വ്യാപനം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. കൂടാതെ നിലവിലുള്ള ജോലികളിൽ അവസരങ്ങൾ വർദ്ധിക്കുകയും ചെയ്യും. അഭിഭാഷകർ , സിവിൽ എഞ്ചിനീയർമാർ എന്നിവർക്ക് എഐ നേട്ടമായി മാറും. കൂടാതെ യന്ത്രവൽകൃത സേവനം എത്തിച്ചേർന്നിട്ടില്ലാത്ത ഹെൽത്ത് കെയർ , കൃഷി തുടങ്ങിയ മേഖലകളെയും എഐ ബാധിക്കില്ല.
ഈ മേഖലകളിലെല്ലാം സ്‌ത്രീകളേക്കാളേറെ പുരുഷന്മാരാണ് ജോലി ചെയ്യുന്നത്. യുഎസിൽ എഞ്ചിനീയറിംഗ് മേഖലയിൽ 38. 5 ശതമാനം മാത്രമാണ് സ്‌ത്രീകൾ തൊഴിലെടുക്കുന്നതെന്ന് യുഎസിലെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, തൊഴിലിടങ്ങളിൽ എഐ ഉപയോഗിക്കുന്നത് യുഎസിന്റെ ജിഡിപിയിൽ ഏഴ് ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് ഗോൾഡ്‌മാൻ സാച്ചറിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |