SignIn
Kerala Kaumudi Online
Thursday, 18 July 2024 11.58 AM IST

വിശുദ്ധി ചോർന്ന നീറ്റ് പരീക്ഷ

neet

പരീക്ഷാ നടത്തിപ്പ് സംവിധാനത്തിന്റെ വീഴ്‌ച തുറന്നുകാട്ടുന്നതാണ് ഇത്തവണ നടന്ന,​ മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ. 67 പേർക്ക് ഒന്നാം റാങ്ക് ഫുൾ മാർക്കോടെ ലഭിച്ചപ്പോൾത്തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും സംശയങ്ങൾ ഉയർത്തുകയും പരാതിപ്പെടുകയും ചെയ്തെങ്കിലും പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന മറുപടികളാണ് ആദ്യഘട്ടത്തിൽ നൽകിക്കൊണ്ടിരുന്നത്. ഇത്തവണ പരീക്ഷ എളുപ്പമായതുകൊണ്ടും,​ സിലബസിൽ ഇല്ലാത്ത ഒരു ചോദ്യം ഫിസിക്‌സ് വിഷയത്തിൽ ചോദിച്ചതിന് ഗ്രേസ് മാർക്ക് നൽകിയതുകൊണ്ടുമാണ് ഫുൾ മാർക്കും മറ്റും സ്‌കോർ ചെയ്യാൻ ഇത്രയധികം പേർക്ക് കഴിഞ്ഞതെന്നാണ് എൻ.ടി.എ ചെയർമാൻ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞത്. തുടക്കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഇതേ നിലപാടാണ് സ്വീകരിച്ചത്.

എന്നാൽ,​ ഇതുസംബന്ധിച്ച പരാതികൾ സുപ്രീംകോടതിക്കു മുന്നിലെത്തുകയും,​ കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിർബന്ധിതമാകുകയും ചെയ്തപ്പോഴാണ് ഗ്രേസ് മാർക്ക് നൽകിയതിൽ വീഴ്ച സംഭവിച്ചെന്ന് പരീക്ഷാ നടത്തിപ്പുകാർ ആദ്യമായി സമ്മതിച്ചത്. അതേസമയം,​ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അതിനാൽ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും 1500 ഓളം വിദ്യാർത്ഥികൾക്ക് റീടെസ്റ്റ് നടത്തി ഗ്രേസ് മാർക്കിന്റെ നൽകലിൽ ഉണ്ടായ വീഴ്ച പരിഹരിക്കാനുമാണ് കോടതി ഉത്തരവിട്ടത്. ഇതിനു പിന്നാലെ,​ 4500 പരീക്ഷാകേന്ദ്രങ്ങളുള്ളതിൽ ആറെണ്ണത്തിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. കുറ്റം ചെയ്തവർ ആരായാലും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ,​ നീറ്റ് പരീക്ഷയുടെ വിശുദ്ധി ചോദ്യംചെയ്യപ്പെട്ടതായി സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ചോദ്യപേപ്പർ ചോർച്ച ബീഹാറിലും ഗുജറാത്തിലും സംഭവിച്ചതായാണ് മാദ്ധ്യമങ്ങളിലെ ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ചോദ്യപേപ്പർ ചോർന്നതായി ബീഹാർ പൊലീസാണ് ആദ്യം വെളിപ്പെടുത്തിയത്. പരീക്ഷയ്ക്കു മുമ്പ് 35 പേർക്ക് ചോദ്യപേപ്പറും ഉത്തരസൂചികയും ലഭിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നവർക്കായി നൽകിയതെന്ന് കരുതപ്പെടുന്ന ആറ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക വിഭാഗം കണ്ടെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുജറാത്തിൽ,​ ഉയർന്ന മാർക്ക് നേടാൻ സഹായിച്ച സംഘത്തിലെ ആറു പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ കോച്ചിംഗ് സെന്ററിലെ ചില അദ്ധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പരീക്ഷയെക്കെത്തിയ വിദ്യാർത്ഥികൾ അറിയാവുന്ന ഉത്തരം മാത്രം എഴുതുകയും,​ ബാക്കിയുള്ളവ കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകർ പൂരിപ്പിച്ച് നൽകിയെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ചോദ്യപേപ്പർ ഒന്നിന് 30 ലക്ഷം രൂപ വരെ തട്ടിപ്പു സംഘത്തിന് വിദ്യാർത്ഥികൾ നൽകിയതായും പൊലീസ് പറയുന്നു. യു.പിയിലും മഹാരാഷ്ട്രയിലും സമാന തട്ടിപ്പ് നടന്നതായാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഏറ്റുപറഞ്ഞ് തിരുത്താനാണ് ഇന്നലെ സുപ്രീംകോടതി പരീക്ഷാ ഏജൻസിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. തെറ്റ് ഏറ്റുപറഞ്ഞാൽ പരീക്ഷാ ഏജൻസിയുടെ തലപ്പത്തുള്ളവർ അപ്പാടെ മാറേണ്ടിവരും. അതൊഴിവാക്കാനാണ് അവരുടെ ശ്രമം. ഇത് ഒരു കാരണവശാലും കേന്ദ്ര സർക്കാർ അനുവദിച്ചു കൊടുക്കരുത്. ഏജൻസിയുടെ തലപ്പത്തുള്ള ഏതാനും പേരുടെ ഭാവിയേക്കാൾ വലുതാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി. 1,10,000 സീറ്റിനു വേണ്ടി ഇത്തവണ 24 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർന്നതിൽ കോച്ചിംഗ് സെന്ററുകൾക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതും പുറത്തുവരേണ്ടതാണ്. ചോദ്യപേപ്പറിന്റെ ചോർച്ച വ്യാപകമാണെങ്കിൽ വീണ്ടും പരീക്ഷ നടത്തുന്നതു തന്നെയാകും ഉത്തമം. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.