തിരുവനന്തപുരം:സ്വാഗതപ്രസംഗം നീണ്ടുപോയതോടെ അനുസ്മരണസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം രണ്ടുമിനിറ്റിൽ ഒതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്നലെ അയ്യങ്കാളി ഹാളിൽ കേരള നവോത്ഥാനസമിതി നടത്തിയ പി.ആർ.ദേവദാസ് അനുസ്മരണചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗം ചുരുക്കിയത്. വൈകിട്ട് 5നാണ് പരിപാടി തുടങ്ങിയത്. കൃത്യസമയത്ത് മുഖ്യമന്ത്രിയെത്തി. പക്ഷേ, സ്വാഗതം പൂർത്തിയാക്കാൻ സമിതി ജനറൽ സെക്രട്ടറി പി.രാമഭദ്രൻ 20 മിനിറ്റെടുത്തു. അദ്ധ്യക്ഷനായിരുന്ന വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് വി.എൻ. ശശിധരൻ പ്രസംഗിക്കാതെ മുഖ്യമന്ത്രിയെ ക്ഷണിച്ചു.
5.15ന് പോകാം എന്നാണ് കരുതിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രധാനമായ പരിപാടിക്കിടെയാണ് ദേവദാസ് അനുസ്മരണത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് വന്നത്. ദേവദാസിനെ കുറിച്ച് ഏറെ പറയണമെന്ന് മനസിലുണ്ടായിരുന്നു. സമയത്തിന്റെ പ്രയാസം കാരണം അതിലേക്ക് കടക്കുന്നില്ല. സാമൂഹ്യരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ദേവദാസ്, മറ്റ് സംഘടനകൾക്കും അദ്ദേഹം മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ആ സംഘടനയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ നഷ്ടമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.
സി.പി.ഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,മുൻ എം.പി. സോമപ്രസാദ്, കെ.എം.ദാസ്, സുഭാഷ് ബോസ്, വണ്ടിത്തടം മധു, രാമചന്ദ്രൻ മുല്ലശേരി, ലോറൻസ്, രാജീവ് നെല്ലിക്കുന്നേൽ,ഗോകുൽദാസ്, പി.വാമദേവൻ, എസ്. പി.നമ്പൂതിരി, സുരേഷ് കുന്നത്ത്, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |