ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 117 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. സാധാരണ ഇനത്തിന് താങ്ങുവില ക്വിന്റലിന് 2300 രൂപയായും (പഴയ വില ക്വിന്റലിന് 2183രൂപ) ഗ്രേഡ് എ ഇനത്തിന് ക്വിന്റലിന് 2320 രൂപയായും (പഴയ വില ക്വിന്റലിന് 2203രൂപ) വർദ്ധിക്കും. 14 മൺസൂൺ (ഖാരിഫ്) വിളകളുടെയും 2024-25 മാർക്കറ്റിംഗ് സീസണിലെ താങ്ങുവില വർദ്ധിപ്പിക്കാനും തീരുമാനമായി. എണ്ണക്കുരുക്കൾക്കും പയർ വർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് താങ്ങുവിലയിൽ ഉയർന്ന വർദ്ധന ശുപാർശ ചെയ്തിട്ടുണ്ട്. നൈഗർ വിത്തിനാണ് കൂടുതൽ (ക്വിന്റലിന് 983 രൂപ). എള്ളിന് ക്വിന്റലിന് 632 രൂപയും അർഹാർ പരിപ്പിന് ക്വിന്റലിന് 550 രൂപയും കൂടും.
അതേസമയം കേരളത്തിൽ സംസ്ഥാനത്താകെ 500കോടിയോളം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. പുഞ്ചകൃഷിയുടെ വിതയ്ക്കും വളപ്രയോഗത്തിനുമുൾപ്പെടെ പണമില്ലാതെ വലയുകയാണ് കർഷകർ. കൊടും വേനലും ഉഷ്ണ തരംഗവും കാരണം വിളവ് മോശമായിരുന്നു. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരമോ ഇൻഷ്വറൻസ് സഹായമോ നൽകിയതുമില്ല. കുട്ടനാട് രണ്ടാംകൃഷി നടത്തിയ 31,519 കർഷകരിൽ 25,170 പേർക്ക് നെൽവില നൽകാനുള്ള പാഡി റെസീപ്റ്റ് ഷീറ്റാണ് (പി.ആർ.എസ്) സപ്ളൈകോ ബാങ്കുകൾക്ക് കൈമാറിയത്. ഇതിൽ 8824 കർഷകർക്കായി 76.15 കോടി രൂപ മാത്രമാണ് ആലപ്പുഴയിൽ വിതരണം ചെയ്തത്.6349 കർഷകർക്കാണ് നെല്ല് കൈമാറിയ പണം കിട്ടാനുള്ളത്.
സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വാങ്ങി വായ്പയായാണ് ബാങ്കുകൾ കർഷകർക്ക് നൽകുന്നത്. കർഷകർക്കായി നീക്കിവച്ച തുക മുഴുവൻ വായ്പയായി നൽകിയെന്നാണ് എസ്.ബി.ഐയും കാനറ ബാങ്കും പറയുന്നത്. വിതരണം ചെയ്ത തുക സപ്ളൈകോ ബാങ്കുകൾക്ക് തിരിച്ചു നൽകുകയോ, വായ്പാപരിധി ഉയർത്തുകയോ ചെയ്താലേ ശേഷിക്കുന്ന കർഷകർക്ക് പണം ലഭ്യമാകുകയുള്ളൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |