തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ആൾപാർപ്പില്ലാത്ത വീട്ടു പറമ്പിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് തലശേരി മേഖലയിലുള്ള അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സംഘർഷ സാദ്ധ്യത പ്രദേശങ്ങളിൽ ബോംബുവേട്ടക്കായി പ്രത്യേക പൊലീസ് സംഘമിറങ്ങി. കതിരൂർ, പാനൂർ, ന്യൂമാഹി, ധർമ്മടം, തലശേരി, ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ 8 മുതൽ കണ്ണൂരിനൊപ്പം, വയനാട്, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങളിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌ഫോടകവസ്തുക്കൾക്കായി വ്യാപക പരിശോധന നടത്തിയത്.
സംഭവം നടന്ന വീട്ടുവളപ്പിൽ ഗ്രാസ് കട്ടർ ഉപയോഗിച്ച് കുറ്റിക്കാടുകൾ വെട്ടി, അരിച്ചു പെറുക്കിയെങ്കിലും ബോംബുകൾ ഒന്നും കണ്ടെത്താനായില്ല.
ആൾപാർപ്പില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി അനാശാസ്യവും മദ്യപാനവും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനായി ഇത്തരം വീടുകൾ നിരീക്ഷണ വലയത്തിലാക്കുമെന്ന് തലശ്ശേരി എ.സി.പി കെ.എസ്. ഷഹൻഷാ പറഞ്ഞു. എ.സി.പിയുടെ നേത്യത്വത്തിൽ പൊലീസ് ഓഫീസർമാരായ ബിജു ആന്റണി, പി. പ്രസാദ്, ബോംബ് സ്‌ക്വാഡ് എസ്.ഐ എം.സി. ജിയാസ് തുടങ്ങിയവരും കണ്ണൂർ റൂറൽ, സിറ്റി, പരിധിയിലെ മറ്റ് ഉദ്യോഗസ്ഥരും സ്‌ഫോടക വസ്തുക്കൾ തിരയാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
സി.പി.എം പ്രവർത്തകരിൽ ചിലർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടന്നത് ആയുധ സംഭരണത്തിലേക്ക് നയിക്കുന്നതായി പൊലീസ് പറയുന്നു. എരഞ്ഞോളിയിൽ ഇരുവിഭാഗവും തമ്മിൽ മാസങ്ങൾക്കു മുൻപ് തെയ്യപ്പറമ്പിൽ നടന്ന ഏറ്റുമുട്ടലാണ് ബോംബു നിർമ്മാണത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതിനു ശേഷവും ഇവിടെ ഗ്യാംഗ് വാറുണ്ടായി ചിലർക്ക് പരുക്കേറ്റിരുന്നു. ഇതിന് തിരിച്ചടിക്കാനാണ് ബോംബ് സൂക്ഷിച്ചതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |