മാവേലിക്കര : നഗരമദ്ധ്യത്തിന് സമീപം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ, ക്വട്ടേഷൻ നൽകിയ വനിതാസുഹൃത്ത് ഉൾപ്പടെ മൂന്ന് പ്രതികൾ റിമാൻഡിലായി. ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ് ഭവനിൽ രാജേഷ്(49) കൊല്ലപ്പെട്ട സംഭവത്തിൽ വനിതാസുഹൃത്ത് തിരുവല്ല കവിയൂർ ആഞ്ഞലിത്താനം ചെമ്പകശേരിൽ വീട്ടിൽ സ്മിത.കെ.രാജ്(42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസിൽ സനു സജീവൻ(27), ചെന്നിത്തല കാരാഴ്മ മനാതിയിൽ വീട്ടിൽ ബിജുകുമാർ(39) എന്നിവരാണ് റിമാൻഡിലായത്.
ചൊവ്വാഴ്ച രാവിലെയാണ് മാവേലിക്കര മിച്ചൽ ജംഗ്ഷന് വടക്ക് ഭാഗത്തുള്ള യൂണിയൻ ബാങ്കിന്റെ മുൻപിൽ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബാങ്കിലെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പ്രതികളെക്കുറിച്ചുള്ള സൂചനകളും ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായിരുന്നു.
തിങ്കളാഴ്ച സനുവും ബിജുവും രാജേഷിനൊപ്പം മദ്യപിച്ചിരുന്നു. ഇതിനുശേഷം ചൊവ്വാഴ്ച്ച പുലർച്ചെ 12.45 ഓടെ എത്തിയ സനുവും ബിജുവും,ബാങ്കിന് മുന്നിൽ മദ്യപിച്ച് കിടക്കുകയായിരുന്ന രാജേഷിനെ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചു. തുടർന്ന് എഴുന്നേറ്റ രാജേഷിനെ സനു തള്ളി താഴെയിടുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. തുടർന്ന് അയൽ സംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഇതൊരു ക്വട്ടേഷൻ ആക്രമണമായിരുന്നു എന്ന തരത്തിലേക്ക് അന്വേഷണം വഴിമാറിയത് ബാറിൽ പ്രതികളും രാജേഷും മദ്യപിച്ചിരുന്നതിന്റെ പണം ഗൂഗിൾപേ വഴി ഒടുക്കിയത് ഒരു യുവതിയാണെന്ന കണ്ടെത്തലിലാണ്. ഇതോടെ സ്മിത കുടുങ്ങി. രാജേഷ് കൊല്ലപ്പെട്ടതിനു ശേഷം സ്ഥലത്തു നിന്നു പോയ പ്രതികൾ പുലർച്ചെ ഒന്നരയോടെ വീണ്ടും ബൈക്കിൽ തിരിച്ചെത്തി മരിച്ചു കിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലിൽ പകർത്തി മടങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. രാജേഷ് മരിച്ചു കിടക്കുന്ന ദൃശ്യങ്ങൾ സ്മിതയ്ക്ക് അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് മൊബൈലിൽ ചിത്രീകരിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മൊബൈൽ ഫോണിൽ നിന്നും സ്മിതയുടെ ശബ്ദ സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.
ഒന്നും അറിയാത്തപോലെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സ്മിത
കൊല്ലപ്പെട്ട രാജേഷിന്റെ പോസ്റ്റുമോർട്ടം നടന്നിടത്തും മരണാനന്തര ചടങ്ങുകളിലും സ്മിത എത്തിയിരുന്നു.
രാജേഷ് ചങ്ങനാശേരിയിൽ നടത്തിയിരുന്ന മാര്യേജ് ബ്യൂറോ ഇപ്പോൾ സ്മിതയാണു നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ടു രാജേഷും സ്മിതയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്ന് രാജേഷ് സ്മിതയെ മർദ്ദിച്ചിരുന്നു. ഇതിന്റെ വിരോധത്തിൽ സുഹൃത്തുക്കളോടു രാജേഷിനെ മർദ്ദിക്കാൻ സ്മിത നിർദ്ദേശിക്കുകയായിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് സ്മിതയെ അറസ്റ്റ് ചെയ്തത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷ്, മാവേലിക്കര സി.ഐ എസ്. ബിജോയ്, എ.എസ്.ഐ പി.കെ. റിയാസ്, എ.എസ്.ഐ സജുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് കുമാർ, സജൻ, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, ശ്രീജിത്ത്, അരുൺ ഭാസ്‌കർ, അനന്തമൂർത്തി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |