ആളൊഴിഞ്ഞ പറമ്പിൽ നിന്നു കിട്ടിയ സ്റ്റീൽ ബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ച വാർത്ത ഒരിക്കൽ കൂടി മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂരിലെ ഈ ബോംബ് സ്‌ഫോടനത്തിനും കൊലപാതകത്തിനും ഒരറുതിയില്ലേ എന്ന ചോദ്യമാണ് ഏവരുടെയും മനസ്സിൽ ഉയരുന്നത്. അക്രമ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കൾ പറയുമ്പോഴും കണ്ണൂരിൽ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണവും ആയുധ സംഭരണവും ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ എതിരാളിയെ മനസ്സിൽ കണ്ട് നിർമ്മിച്ച ബോംബ് പൊട്ടിത്തെറിച്ച് പാർട്ടി ബന്ധമില്ലാത്തവർക്ക് മരിക്കുന്നതും പരിക്കേൽക്കുന്നതും തുടർക്കഥയായി മാറുകയാണ്. ഇപ്പോഴും നിരവധിയാളുകൾ വിവധ പ്രദേശങ്ങളിൽ അംഗവൈകല്യം സംഭവിച്ച് മരിച്ചു ജീവിക്കുന്നുമുണ്ട്.
ഒന്നുമറിയാതെ
നിരപരാധികൾ
ബോംബാക്രമണങ്ങൾക്കും നിർമ്മാണത്തിനിടെ സംഭവിക്കുന്ന ദുരന്തങ്ങൾക്കും പുറമെയാണ് രാഷ്ട്രീയ പാർട്ടികൾ സൂക്ഷിച്ച ബോംബുകൾ അബദ്ധത്തിൽ പൊട്ടി കൊച്ചുകുട്ടികളുടെയടക്കം ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ. മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഒഴിഞ്ഞ പ്രദേശങ്ങളിലോ കെട്ടിടങ്ങളിലോ ആണ് ബോംബുകൾ ഒളിപ്പിച്ചു വെക്കുന്നത്. പൊലീസ് റെയ്ഡിനു വരുമ്പോൾ ബോംബ് ശേഖരം എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപെടാറുമുണ്ട്. ഇത്തരം ബോംബുകളാണ് പിന്നീട് നിരപരാധികളുടെ ജീവനെടുക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റേയും സി.ആർ.പിഎഫിന്റേയും നേതൃത്വത്തിൽ ജില്ലയിൽ വ്യാപക പരിശോധന നടന്നിരുന്നു. എന്നാൽ ആളൊഴിഞ്ഞ ഇടങ്ങളിൽ ഇപ്പോഴും ബോംബുകൾ അവശേഷിക്കുന്നുവെന്നതിന്റെ തെളിവാണ് വയോധികന്റെ ജീവനെടുത്ത സ്‌ഫോടനം. നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽ ബോംബ് എന്നിവയാണ് കണ്ണൂർ മേഖലയിൽ വ്യാപകമായി കണ്ടുവരുന്ന നാടൻ ബോംബുകൾ. ഭീതി പരത്തുക എന്നതാണ് നൂൽ ബോംബിന്റെ പ്രധാന ലക്ഷ്യം. കല്ലും കുപ്പിച്ചില്ലും ആണിയും കരിങ്കൽ ചീളും വെടിമരുന്നും ഇട്ട് നൂലുചുറ്റിയെടുത്താണ് ഇത് നിർമ്മിക്കുന്നത്. മാരക പ്രഹരശേഷിയുള്ളവയാണ് പെട്രോൾ ബോംബുകൾ. ഇതുകൊണ്ടുനടക്കുന്നതും അപകടകരമാണ്. സ്റ്റീൽ ബോംബാണ് ഉപയോഗിക്കാനും സൂക്ഷിക്കാനും എളുപ്പം. മാരക പ്രഹര ശേഷിയുമുണ്ട്. വെടിമരുന്നിനും ഗന്ധകത്തിനുമൊപ്പം കുപ്പിച്ചില്ലും സ്റ്റീലും ഇട്ടാണ് നിർമ്മാണം. പൊട്ടിയാൽ പുറത്തുവരുന്ന കനത്ത ശബ്ദവും പുകയും ആരെയും ഞെട്ടിക്കും. കുപ്പിച്ചില്ലും സ്റ്റീലും, കരിങ്കൽ ചീളും, ആണിയും, തുളഞ്ഞുകയറി മരണവും ഉണ്ടാവും. കഴിഞ്ഞ വർഷം പാട്യം പത്തായക്കുന്നിനടുത്ത് ആക്രിസാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടി സെയ്ദലി (45), മക്കളായ നൂറുദ്ദീൻ(10), അബ്ദുൾ മുത്തലിബ് (എട്ട്) എന്നിവർക്ക് പരിക്കേറ്റു.
അഞ്ചുവർഷത്തിനുള്ളിൽ
252-ലധികം ബോംബുകൾ
കഴിഞ്ഞ ആറു മാസത്തിനിടെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 15 ബോംബുകൾ കണ്ടെത്തി. അഞ്ചുവർഷത്തിനിടെ കണ്ടെത്തിയത് 252ലധികം ബോംബുകൾ. പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ബോംബുകൾ കണ്ടെത്തിയത്. പാനൂർ സ്‌ഫോടനം ഉൾപ്പെടെ നാടൻബോംബ് നിർമ്മാണത്തിനിടെ 1998-നുശേഷം മരിച്ചത് 10 പേരാണ്.
രാഷ്ട്രീയ എതിരാളികളെ നേരിടൽ, ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പക എന്നിവയൊക്കെയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിക്കുന്നത്. പരിശോധനയിൽ കണ്ടെത്താൻ സാധിക്കാത്ത പ്രത്യേക സ്ഥലങ്ങളിലാണ് ബോംബ് സൂക്ഷിക്കുന്നത്. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതിൽ തുരന്ന് പ്രത്യേക അറകളുണ്ടാക്കിയും മറ്റും ബോംബുകൾ അക്രമികൾ സൂക്ഷിക്കുന്നു. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, ക്വാറികൾ, വീടിന്റെ അടുക്കള, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്നാൽ ബോംബിന്റെ ഉറവിടം കണ്ടെത്തുന്നതിന് പൊലീസ് പ്രദേശത്ത് പരിശോധന നടത്തും. ബോംബ് സ്‌ക്വാഡും ശ്വാനസേനയുമൊക്കെ എത്തും. പിന്നീട് എല്ലാം വിസ്മൃതിയിലാവും. വഴിയിലുപേക്ഷിച്ചുപോയ ബോംബുകൾ പൊട്ടി പരുക്കേറ്റവരിലേറെയും കുട്ടികളാണ്. വഴിയോരത്തു കിടക്കുന്ന വസ്തു ബോംബാണെന്നറിയാതെ കൈകാര്യം ചെയ്ത കുട്ടികളാണ് അപകടത്തിൽപെട്ടത്.
പ്രതിരോധത്തിന്
തുടങ്ങി തീക്കളിയായി
രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പരം പോരടിച്ചു മരിച്ചിരുന്ന നാട്ടിൽ സ്വയം രക്ഷയ്‌ക്കെന്ന പേരിലാണു നേതൃത്വങ്ങൾ ചിലരെ ബോംബ് നിർമ്മാണത്തിൽ വൈദഗ്ദ്ധ്യമുള്ളവരാക്കി മാറ്റിയത്. ഇവരിൽ നിന്ന് ഈ വിദ്യ കൈമാറിയാണ് ഇപ്പോഴത്തെ യുവാക്കളിൽ എത്തിയത്. പലർക്കും ബോംബ് നിർമ്മാണം കേട്ടറിവുമാത്രം. അതുവച്ച് ബോംബ് കെട്ടുമ്പോൾ അബദ്ധം സംഭവിക്കുന്നു. സ്വന്തം ശരീരം ചിന്നിച്ചിതറുന്നു.ജില്ലയിലെ പ്രമുഖ പാർട്ടികള്‍ക്കെല്ലാം ബോംബ് നിർമ്മാണ സംഘമുണ്ടായിരുന്നു. പാർട്ടി ഓഫിസുകളിൽ നിന്നും ഓഫിസ് പരിസരങ്ങളിൽ നിന്നുമെല്ലാം ബോംബുകൾ പിടികൂടപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളുടെ ആദ്യം പാർട്ടികൾ ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുന്ന അനുഭാവികളെ അക്രമത്തിന് ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് ബോംബ് കണ്ണൂരിലെ രാഷ്ട്രീയായുധമാകുന്നത്. കൊലപാതകത്തിനു മുമ്പ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബോംബേറ്.
ഇടവേളയ്ക്കു ശേഷം
ഏപ്രിൽ 5ന്
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്താണ് കണ്ണൂർ ജില്ലയിൽ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോംബ് രാഷ്ട്രീയം വീണ്ടും സജീവമായത്. പാനൂരിൽ കഴിഞ്ഞ ഏപ്രിൽ അഞ്ചിനു ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു സി.പി.എം പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തള്ളിപ്പറയാൻ സി.പി.എം തയാറായെങ്കിലും 2015 ജൂണിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പാർട്ടി രക്തസാക്ഷി മന്ദിരമുണ്ടാക്കിയതിലൂടെ ഇരട്ടത്താപ്പ് വ്യക്തമായി.
അപകടങ്ങളും നിരവധി
2022ൽ മട്ടന്നൂരിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് അസം സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. കാശിമുക്കിൽ നടന്ന സ്‌ഫോടനത്തിൽ ഫസൽ ഹഖ് (54), ഷഹിദുൾ (25) എന്നിവരാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവങ്ങൾ അടക്കം നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
1998 : പാനൂരിനടുത്ത് കൂരാറയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി നാടോടിബാലിക സൂര്യകാന്തിയുടെ ഇടതു കണ്ണും കൈപ്പത്തിയും നഷ്ടമായി.
1998: പാനൂരിൽ ഏഴുവയസുള്ള തമിഴ് നാടോടിബാലൻ അമാവാസിക്ക് കൈപ്പത്തി നഷ്ടപ്പെട്ടു
1998- പാട്യം കോങ്ങാറ്റയിലെ മാടത്തുംകണ്ടി സുരേന്ദ്രന്റെ കാഴ്ച നഷ്ടമായി. ജോലിക്കിടെ മൺവെട്ടി സ്റ്റീൽ ബോംബിൽ തട്ടിയായിരുന്നു അപകടം.
2007 : ആറളം ഫാം വളയംചാലിൽ കളിക്കുന്നതിനിടയിൽ ബോംബ് പൊട്ടി ഏഴുവയസ്സുകാരി അഞ്ജുവിനും അഞ്ചുവയസ്സുകാരൻ വിഷ്ണുവിനും പരിക്കേറ്റു.
2012 : തൂവക്കുന്നിൽ മതിലിൻ കുഴി എടുക്കുമ്പോൾ ബോംബ് പൊട്ടി കന്യാകുമാരി സ്വദേശി ബാബുവിന്റെ കണ്ണുകൾക്ക് പരിക്കേറ്റു .
2014 : പാനൂരിനടുത്ത് മദ്ധ്യപ്രദേശ് സ്വദേശി ഏഴുവയസ്സുകാരൻ അഭിഷേകിന്റെ കൈപ്പത്തി തകർന്നു.
2016 : എലാങ്കോട് റോഡിൽ ബോംബ് പൊട്ടി രണ്ടുകുട്ടികൾക്ക് പരിക്കേറ്റു.
2019: മട്ടന്നൂർ പരിയാരത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥി കെ. ബിജിലിന്റെ കണ്ണിന് പരിക്കേറ്റു. ക്രിക്കറ്റ് കളിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽപാത്രം തുറക്കുമ്പോഴാണ് പൊട്ടിയത്
2021 : പാലയാട് നരിവയലിൽ ബോംബ് സ്‌ഫോടനത്തിൽ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീവർദ്ധ പ്രദീപിന് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |