മോദി 3.0 സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ജൂലായ് 22ന് അവതരിപ്പിച്ചേക്കും
കൊച്ചി: പരിഷ്കരണ നടപടികളിൽ വിട്ടുവീഴ്ചയോടെ വിവിധ മേഖലകൾക്ക് മികച്ച ഇളവുകൾ നൽകി സാമ്പത്തിക രംഗത്ത് ആവേശം പകരാൻ ധനമന്ത്രി നിർമ്മല സീതാരാമൻ ഇത്തവണത്തെ ബഡ്‌ജറ്റിൽ തയ്യാറായേക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ജൂലായ് 22ന് ധനമന്ത്രി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലെ ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി 50,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബഡ്‌ജറ്റിലുണ്ടായേക്കും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ വ്യക്തിഗത ആദായ നികുതി ഇളവ് പരിധി എട്ട് ലക്ഷം രൂപ വരെയായി ഉയർത്തുമെന്നും വിലയിരുത്തുന്നു. നിലവിൽ അഞ്ച് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവരിൽ നിന്ന് അഞ്ച് മുതൽ ഇരുപത് ശതമാനം വരെ ആദായ നികുതിയാണ് സർക്കാർ ഈടാക്കുന്നത്. പുതിയ ബഡ്‌ജറ്റിൽ വിവിധ സ്ളാബുകളിലെ പരിധിയിൽ മൂന്ന് ലക്ഷം രൂപയുടെ വർദ്ധനയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ധനമന്ത്രാലയത്താേട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ബഡ്‌ജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രാരംഭ ചർച്ചകൾക്ക് നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ധനകാര്യ വിദഗ്ദ്ധർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യവസായികൾ എന്നിവരുമായി ഇക്കാര്യങ്ങൾ വരുംദിവസങ്ങളിൽ ചർച്ച നടത്തും.
പ്രതീക്ഷിക്കുന്ന നടപടികൾ
ആദായ നികുതി ഇളവ് പരിധി എട്ട് ലക്ഷമായി ഉയർത്തിയേക്കും
കർഷകർക്കുള്ള വാർഷിക സഹായത്തിൽ 2,000 രൂപ വർദ്ധന
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കൂട്ടിയേക്കും
റെയിൽവേയുടെ കാര്യക്ഷമത ഉയർത്താൻ അധിക ധന സഹായം
ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കാൻ കാർഷിക മേഖലയ്ക്ക് അധിക ആനുകൂല്യങ്ങൾ
ജനപ്രിയമാക്കാൻ സമ്മർദ്ദമേറുന്നു
പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിൽ സാമ്പത്തിക വളർച്ചയ്ക്കും പരിഷ്കരണ നടപടികൾക്കും മാത്രമാണ് നിർമ്മല സീതാരാമൻ മുൻഗണന നൽകിയത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമായും ധനമന്ത്രിയെ നയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി. ജെ. പി പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനാൽ മുൻഗണന വിഷയങ്ങളിൽ മാറ്റം വരുത്താൻ ധനമന്ത്രി നിർബന്ധിതരായേക്കും. മുന്നണി സമ്മർദ്ദങ്ങളും ഇത്തവണ ബഡ്‌ജറ്റിനെ സ്വാധീനിക്കാൻ ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |