കറാച്ചി : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലയിൽ മതനിന്ദയുടെ പേരിൽ ആൾക്കൂട്ട കൊലപാതകം. വ്യാഴാഴ്ച രാത്രി മദ്യൻ പട്ടണത്തിലായിരുന്നു സംഭവം. പഞ്ചാബിലെ സിയാൽകോട്ട് സ്വദേശിയായ മുഹമ്മദ് ഇസ്മയിൽ എന്നയാൾ വിശുദ്ധ ഖുറാന്റെ ചില പേജുകൾ കത്തിച്ചെന്നാണ് ആരോപണം. ഇയാളെ വ്യാഴാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളെ തങ്ങൾക്ക് കൈമാറണമെന്ന് കാട്ടി രോഷാകുലരായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ ഇവർ സ്റ്റേഷന് തീയിട്ട ശേഷം അകത്തേക്ക് നുഴഞ്ഞു കയറി. തുടർന്ന് ജനക്കൂട്ടം ഇസ്‌മയിലിനെ മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം കത്തിച്ചെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പേർക്ക് പരിക്കേറ്റു. മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. മതനിന്ദയുടെ പേരിൽ ഉയരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ പാക് ഭരണകൂടം പരാജയപ്പെടുന്നെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |