തിരുവനന്തപുരം: ആരും ഡ്യൂട്ടി ഒന്നും ഏല്പിച്ചിട്ടില്ലെങ്കിലും നേപ്പിയർ മ്യൂസിയത്തിന്റെ കാവൽക്കാരനാണ് നീല ബെൽറ്റണിഞ്ഞ നാടൻ നായ. ആരും ഓമനപ്പേരൊന്നും നൽകിയിട്ടില്ലെങ്കിലും അതിന്റെ വിഷമമൊന്നും പുള്ളിക്കാരനില്ല. ഗാർഡുമാർക്കൊപ്പം മ്യൂസിയത്തിന്റെ സംരക്ഷണം മുഴുവൻ സ്വയം ഏറ്റെടുത്ത നാടൻ നായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
24 മണിക്കൂറും മ്യൂസിയം പരിസരത്ത് ഈ നായയുണ്ടാകും. വൈകിട്ട് 5ന് വെസ്റ്റ് ഗേറ്റ് അടയ്ക്കുന്നതുവരെ ഗാർഡുമാർക്ക് കൂട്ടായി ഇവൻ കാണും.രാത്രി 10ന് മ്യൂസിയം അടയ്ക്കുന്നതിന് മുന്നോടിയായി 9.50ന് സിഗ്നൽ ലൈറ്റ് ഓഫ് ചെയ്യുന്നൊരു പതിവുണ്ട്. സിഗ്നൽ ലൈറ്റ് ഓഫ് ചെയ്യാനായി പോകുന്ന ഗാർഡിനൊപ്പം പിന്നാലെ കൂടും ഇവൻ. ലൈറ്റ് ഓഫ് ചെയ്യാൻ ഒരല്പം താമസിച്ചാൽ ഇവൻ വെപ്രാളം കൂട്ടും. പിന്നെ 10മണി കഴിഞ്ഞാൽ പുറത്തുനിന്ന് ആരെയും അകത്തു കയറാൻ സമ്മതിക്കില്ല.
നൈറ്റ് ഡ്യൂട്ടിക്ക് വേറെ ഒരു നായയും ഇങ്ങനെ ഇവിടെ ഗേറ്റിന് മുന്നിൽ നിൽക്കില്ല.എന്തെങ്കിലും സൗണ്ട് കേട്ടാലോ അനക്കം കേട്ടാലോ ബഹളംവയ്ക്കും. ആരെങ്കിലും ഗേറ്റിന് മുന്നിൽ വന്നാൽ തന്നെ കുരച്ചു കൊണ്ട് ഓടി വരും. ഗാർഡുമാർ ഗേറ്റ് തുറന്നു കൊടുത്താൽ പ്രശ്‌നക്കാരനല്ല എന്ന് മനസിലാകും.ഇനി ആരെങ്കിലും മതിൽ ചാടിയാലോ ഓടി അവിടെയെത്തി ആളെ പേടിപ്പിക്കും. എന്നാൽ ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ല. ഗാർഡുമാരും സമീപത്തെ കച്ചവടക്കാരും ഭക്ഷണം നൽകും.
കൊവിഡ് സമയത്താണ് നായ ഇവിടെയെത്തിയത്. അന്ന് അസുഖ ബാധിതനായിരുന്നു. വീട്ടിൽ വളർത്തിയ നായ ആയിരിക്കാമെന്നാണ് ഗാർഡ് ജയകുമാർ പറയുന്നത്.കഴുത്തിൽ നീല ബെൽറ്റിട്ട് കൊടുത്തത് അദ്ദേഹമാണ്. കാക്കിയോടും വെള്ള ഡ്രെസിനോടും പ്രത്യേക ബഹുമാനമാണ് അവന്. അതിടുന്നവരെ ഏറെ ഇഷ്ടവുമാണെന്ന് ജയകുമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |