കാസർകോട്: ഐഎസ്‌ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് പൊലീസുകാരെ ഉൾപ്പെടെ നിരവധിപ്പേരെ ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് (35) കേസ്. ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞും ഇവർ തട്ടിപ്പ് നടത്തിയതായാണ് വിവരം. വിവാഹവാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
പൊയിനാച്ചി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയത്തിലാവുന്നത്. പിന്നാലെ യുവാവിന്റെ പക്കൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണവും തട്ടിയെടുത്തെന്നാണ് പരാതി. ഇതിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ വ്യാജ രേഖകൾ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലുള്ള നിരവധി പൊലീസുകാർ ശ്രുതിയുടെ ഹണിട്രാപ്പിൽ കുടുങ്ങിയതായാണ് വിവരം. മാനഹാനി ഭയന്ന് പരാതി നൽകാൻ ഇവർ മടിക്കുകയായിരുന്നു.
ഇവർ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതികൊടുത്ത ഒരു യുവാവിനെ പീഡനക്കേസിൽ കുടുക്കിയതായും ആരോപണമുണ്ട്. തുടർന്നാണ് ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. യുവാവിന്റെ അമ്മയിൽ നിന്ന് സ്വർണമാല തട്ടിയെടുത്തതായും പരാതിയുണ്ട്. ശ്രുതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |