ശംഖുംമുഖം: വിദേശത്ത് നിന്നു കടത്തിയ അരക്കോടിയിലധികം രൂപ വിലരുന്ന സ്വർണവും 3 ലക്ഷത്തോളം രൂപ വിലവരുന്ന വ്യാജനിർമ്മിത വിദേശ സിഗരറ്റുകളും തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സ്വർണക്കടത്ത് നടത്താൻ ശ്രമിച്ചതിന് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീക്കൂട്ടി (32), വിദേശ വ്യാജ സിഗരറ്റ് കടത്താൻ ശ്രമിച്ചതിന് കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീക്ക് എന്നിവർ പിടിയിലായി..
ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ എമിറേറ്റസ് എയർലൈൻസിലെ യാത്രക്കാരിയായ ശ്രീക്കുട്ടി എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം ലഗേജുകളെടുത്ത് പുറത്തേക്ക് കടക്കുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിനുള്ളിൽ 780 ഗ്രാമോളം സ്വർണം കെമിക്കൽ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. യാത്രക്കാരി സ്വർണം കടത്തുന്നെന്ന് കസ്റ്റംസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഷെഫീക്ക് മൂന്ന് ലക്ഷത്തോളം വരുന്ന വ്യാജ വിദേശ സിഗരറ്റുകൾ ലഗേജിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന്റെ ലഗേജ് സ്ക്കാനിംഗ് പരിശോധനയിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. ശ്രീലങ്കയിൽ നിന്ന് പുറന്തള്ളുന്ന നിലവാരം കുറഞ്ഞ പുകയില ഉപയോഗിച്ച് നിർമ്മിച്ച സിഗരറ്റാണ് ഇവയെന്നും ലഹരി കൂടുതലായതിനാൽ ഇവയ്ക്ക് കേരളത്തിൽ ആവശ്യക്കാർ ഏറെയുണ്ടെന്നും കസ്റ്റംസ് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |