വെഞ്ഞാറമൂട്: വഴിയരികിലെ താരമായിരുന്ന തണ്ണിമത്തനും റംബൂട്ടാനും ഡ്രാഗൻ ഫ്രൂട്ടുമെല്ലാം ഇപ്പോൾ ഔട്ടായി. പകരം നാട്ടിൻപുറങ്ങളിലെ വീടുകളിൽ നിറ സാനിദ്ധ്യമായിരുന്ന ഞാവൽ പഴമാണ് ഇപ്പോൾ താരം. ആദ്യകാഴ്ചയിൽ തന്നെ വായിൽ വെള്ളമൂറും... കണ്ടാൽ വാങ്ങാതെ പോകാൻ തോന്നില്ല. പണ്ട് നാട്ടിൽ സമൃദ്ധമായി കണ്ടിരുന്ന പഴവർഗമായിരുന്നെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നില്ല. തമിഴ്നാട്, അന്ധ്രാ ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഞാവൽപ്പഴം വില്പനയ്ക്കായി ജില്ലയിൽ എത്തുന്നത്. ഞാവൽപ്പഴത്തിന്റെ സീസൺ സമയമാണ് ഇപ്പോൾ. മഴപെയ്തതോടെ പൊഴിഞ്ഞുവീണ് മരച്ചുവട്ടിൽ കിടന്നുതന്നെ കേടായിപോകാനാണ് നാട്ടിലെ ഞാവൽപ്പഴത്തിന്റെ വിധി.
നിപ്പാ രോഗത്തിന്റെ വരവോടെ വാവലുകൾ ഭക്ഷിക്കുന്നവയാണെന്ന് പേടിച്ച് പഴുത്ത് താഴെ വീഴുന്ന ഞാവലുകൾ ആരും എടുക്കാറില്ല. നാട്ടിലുണ്ടാകുന്ന ഞാവൽപ്പഴത്തേക്കാൾ വലിപ്പവും നിറവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഞാവൽപ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ കാണാൻ ഭംഗിയുള്ള ഇവ ചോദിക്കുന്ന വിലകൊടുത്ത് ആവശ്യക്കാർ വാങ്ങുകയാണ്.
വില(കിലോയ്ക്ക്)...... 300 രൂപ
അന്നജവും ജീവകവും പ്രോട്ടീനും, കാത്സ്യവുമെല്ലാം അടങ്ങിയിരിക്കുന്ന ഞാവൽ ഔഷധഗുണം ഏറെയുള്ള പഴവർഗമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഞാവൽപ്പഴത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഞാവലിന്റെ ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. അതിനാൽ ആയുർവേദ വൈദ്യന്മാർ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |