ബെർലിൻ : പ്രാവുകളെ മുഴുവൻ കൊന്നൊടുക്കാനുള്ള ജർമ്മനിയിലെ ലിംബർഗ് ആൻ ഡെർ ലാൻ നഗരത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ഈ മാസം ആദ്യം നഗരത്തിലെ താമസക്കാരെ പങ്കെടുപ്പിച്ച് ഹിതപരിശോധന നടത്തിയിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഭൂരിപക്ഷം പേരും പ്രാവുകളെ കൊല്ലണമെന്നാണ് അഭിപ്രായപ്പെട്ടത്.
രണ്ട് വർഷത്തിനുള്ളിൽ പ്രാവുകളുടെ എണ്ണം കുറയ്ക്കണമെന്നും ഹിതപരിശോധനയിൽ ആവശ്യപ്പെടുന്നു. ഇതോടെ പ്രാവുകളെ പിടികൂടി കൊല്ലാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചു. ലിംബർഗിലെ ന്യൂമാർക്കറ്റ് സെൻട്രൽ സ്‌ക്വയറിന് ചുറ്റുമുള്ള പ്രദേശവാസികളും റെസ്റ്റോറന്റ് ഉടമകളും വ്യാപാരികളും പ്രാവുകളുടെ ശല്യത്തെ പറ്റി ഏറെ നാളായി പരാതി ഉന്നയിക്കുന്നുണ്ട്.
പ്രാവുകളുടെ വിസർജ്യം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന നിരന്തര പരാതികൾ ഭരണകൂടത്തിന് തലവേദനയായിരുന്നു. അതേ സമയം, തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും മൃഗസ്നേഹികളും രംഗത്തെത്തി. പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ക്രൂരതയാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അതേ സമയം, തീരുമാനം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ലെന്നും ഹിതപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകണോ എന്നതിൽ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ലിംബർഗ് ഭരണകൂടം പറയുന്നു.
പ്രാവുകളെ വലയിലാക്കി കൊല്ലാൻ ഒരു വേട്ടക്കാരനെ നിയോഗിക്കാൻ കഴിഞ്ഞ നവംബറിൽ ലിംബർഗ് ടൗൺ കൗൺസിൽ തീരുമാനിച്ചെങ്കിലും പ്രതിഷേധം മൂലം ഉപേക്ഷിച്ചിരുന്നു. അതേ സമയം, ഫ്രാങ്ക്ഫർട്ട് അടക്കം ഏതാനും ജർമ്മൻ നഗരങ്ങളിലും പ്രാവുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |