ടെൽ അവീവ്: റെയ്ഡിനിടെ പരിക്കേറ്റ പാലസ്തീനിയെ ജീപ്പിന്റെ പുറത്ത് കെട്ടിവച്ച് നീങ്ങി ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരത. ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇസ്രയേൽ സൈന്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.
മുജാഹിദ് അസ്മി എന്നയാളാണ് വീഡിയോയിലുള്ളതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ അസ്മിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നെന്ന് കുടുംബം പറയുന്നു. എന്നാൽ, അസ്മിയെ ജീപ്പിന്റെ ബോണറ്റിന്റെ പുറത്തുകെട്ടിവച്ചു കൊണ്ടു പോവുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
അതേ സമയം, സൈന്യം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ഇസ്രയേൽ സമ്മതിച്ചു. സൈന്യത്തിന് നേരെ വെടിവയ്പുണ്ടായെന്നും തിരിച്ച് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികളിലൊരാൾക്ക് പരിക്കേറ്റെന്നും ഇയാളെ പിടികൂടുകയായിരുന്നെന്നും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
വീഡിയോയിലുള്ള സേനയുടെ പെരുമാറ്റം രാജ്യത്തിന്റെ സൈനിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും സംഭവത്തെ പറ്റി അന്വേഷിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. അസ്മിയെ ചികിത്സയ്ക്കായി ആരോഗ്യ കേന്ദ്രത്തിേലേക്ക് മാറ്റി.
വെസ്റ്റ് ബാങ്കിൽ തുടരുന്ന ഇസ്രയേൽ സൈന്യവും പാലസ്തീനികളുമായുള്ള സംഘർഷം ഗാസ യുദ്ധ പശ്ചാത്തലത്തിൽ കൂടുതൽ തീവ്രമായിരിക്കുകയാണ്. ഒക്ടോബർ മുതൽ 540ലേറെ പാലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |