കാഞ്ഞങ്ങാട്: പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് സ്വകാര്യ ബസിലെ സിസി ടി.വി കാമറ ദൃശ്യങ്ങൾ. പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തി കവർന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ നെല്ലിക്കട്ട ചെന്നടുക്കയിലെ സി.എം.ഇബ്രാഹിം ഖലിലി (43) നെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 15ന് വൈകീട്ടാണ് കവർച്ച നടന്നത്. അജാനൂർ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (65) ആഭരണമാണ് തട്ടിയെടുത്തത്. മൂന്നര പവൻ തൂക്കം വരുന്ന ആഭരണമായിരുന്നു കവർന്നത്. കറുത്തകോട്ട് ധരിച്ചെത്തിയ പ്രതി മാല പൊട്ടിച്ചെന്ന വിവരം മാത്രമാണ് തുടക്കത്തിൽ പൊലീസിന് ലഭിച്ചത്. 43 കിലോമീറ്റർ സി.സി.ടി.വി ക്യാമറകള പിന്തുടർന്ന് നൂറിലേറെ ക്യാമറകൾ പരിശോധിച്ചെങ്കിലും പ്രതിയെ മനസിലാകുന്ന ഒരു ചിത്രവും കിട്ടിയില്ല. സിസി ടിവി ദൃശ്യം പരിശോധിക്കുന്നതിനിടെ സ്വകാര്യ ബസിനെ മറികടന്ന് പോകുന്ന കോട്ട് ധരിച്ച മോഷ്ടാവിന്റെ ദൃശ്യം കാണാനിടയായി. തുടർന്ന് ബസിനെ തേടി പിടിച്ച അന്വേഷണ സംഘം ബസിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചതോടെ കൂടുതൽ വ്യക്തതയുള്ള ചിത്രം കിട്ടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വീട്ടിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുംബയിൽ കള്ളനോട്ട് കേസുമായി അറസ്റ്റിലായി എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കടബാദ്ധ്യത തീർക്കാൻ വഴി ആലോചിച്ചപ്പോഴാണ് പിടിച്ചു പറി തിരഞ്ഞെടുത്തത്. മൂന്ന് മാസമായി പ്രതി കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കറങ്ങി നടന്ന ശേഷമാണ് സരോജിനിയുടെ ആഭരണം കവർന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവ
രും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |