ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നാളെ നിർണായകം, വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇ.ഡി നൽകിയ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും.ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് സുധീർ കുമാർ ജെയിനാണ് വിധി പുറപ്പെടുവിക്കുക.
അതേസമയം മദ്യനയ കേസിൽ കേജ്രിവാളിന് വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യംചെയ്തുള്ള ഇ.ഡി ഹർജി നീട്ടിവച്ച ഡൽഹി ഹൈക്കോടതി നടപടി അസാധാരണമെന്ന് സുപ്രീംകോടതി ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. കേസ് താത്കാലിക സ്റ്റേയോടെ ബുധനാഴ്ചവരെയാണ് അവധിക്കാല ബെഞ്ച് നീട്ടിയത്. സ്റ്റേ വിഷയങ്ങളിൽ ഉടൻ തീരുമാനമെടുക്കുന്നതാണ് പതിവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. താത്കാലിക നടപടി മാത്രമാണുണ്ടായത്. ഇത് അസാധാരണമാണെന്ന് സുപ്രീംകോടതി പറഞ്ഞു.
എന്നാൽ ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ ചോദ്യംചെയ്ത് കേജ്രിവാൾ നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. ഹൈക്കോടതി ഉത്തരവ് ഉടനുണ്ടാകുമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു അറിയിച്ചു. ഈ സാഹചര്യത്തിൽ രണ്ടു ദിവസം കഴിഞ്ഞ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
കഴിഞ്ഞ 21ന് രാവിലെ 10.30ന് ഇ.ഡിയുടെ അപ്പീൽ പരിഗണിച്ചയുടൻ തന്നെ ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു. അതിനുശേഷമാണ് വാദം കേട്ടത്. അന്തിമ ഉത്തരവിൽ, ഹൈക്കോടതി ഇ.ഡിയുടെ അപ്പീൽ തള്ളിയാൽ കേജ്രിവാളിന് നഷ്ടപ്പെട്ട സമയം എങ്ങനെ തിരിച്ചു നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചോദിച്ചു. ജാമ്യം അനുവദിച്ചാൽ പ്രത്യേക കാരണങ്ങളില്ലാതെ സ്റ്റേ ചെയ്യരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു പരിഗണിച്ച് ഉടൻ തീരുമാനം വേണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ, ഉടൻ ഉത്തരവിടുന്നത് മുൻവിധിയാകുമെന്നും കേസുള്ളത് സാധാരണ കോടതിയിലല്ലെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |