സോൾ: ദക്ഷിണ കൊറിയയിൽ ലിഥിയം ബാറ്ററി ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 22 മരണം. 18 പേരും ചൈനീസ് പൗരന്മാരാണ്. രണ്ട് പേർ ദക്ഷിണ കൊറിയക്കാരും ഒരാൾ ലാവോസ് പൗരനുമാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ എട്ട് പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.31ന് (ഇന്ത്യൻ സമയം, രാവിലെ 7:01) തലസ്ഥാനമായ സോളിന് തെക്കുപടിഞ്ഞാറുള്ള ഹ്വാസോംഗ് നഗരത്തിൽ ഏരിസെൽ ബാറ്ററി നിർമ്മാണ പ്ലാന്റിലാണ് അപകടമുണ്ടായത്.
ബാറ്ററികൾ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിക്ക് കാരണം വ്യക്തമല്ല.
35,000 ബാറ്ററികളാണ് അപകടമുണ്ടായ വെയർഹൗസിലുണ്ടായിരുന്നത്. വിഷപ്പുക ശ്വസിച്ചത് മൂലം മിനിറ്റുകൾക്കുള്ളിൽ പലരും മരണത്തിന് കീഴടങ്ങി.
ഏകദേശം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജീവനക്കാർക്ക് പുറത്തുകടക്കാൻ കഴിയും മുമ്പ് സെക്കൻഡുകൾക്കുള്ളിൽ തീയും പുകയും ആളിപ്പടർന്നിരുന്നു. മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. അപകട സമയം 100 പേർ ഫാക്ടറിയിലുണ്ടായിരുന്നു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അപകട സ്ഥലം സന്ദർശിച്ചു. 2020ൽ സ്ഥാപിതമായ ഏരിസെൽ സെൻസറുകൾക്കും റേഡിയോ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾക്കും വേണ്ടിയുള്ള ലിഥിയം പ്രൈമറി ബാറ്ററികളാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |