SignIn
Kerala Kaumudi Online
Wednesday, 10 July 2024 10.45 PM IST

'ഇനി വേണോ, ഞാൻ സിനിമ ഉപേക്ഷിച്ചതാണ്; ഒറ്റ വാക്കിലുള്ള ബ്ലെസി ചേട്ടന്റെ മറുപടി കേട്ടപ്പോൾ'

murali-gopi-

മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രം ലഭിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ചിത്രം റിലീസ് ചെയ്ത് 15 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുരളി ഗോപി ഇക്കാര്യം തുറന്നുപറയുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം വന്ന ഓഫറുകൾ ഒന്നും സ്വീകരിക്കാതെ വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് ഭ്രമരത്തിൽ അഭിനയിക്കാൻ സംവിധായകൻ ബ്ലെസി വിളിക്കുന്നതെന്ന് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

'2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു'- മുരളി ഗോപി പറഞ്ഞു.

മുരളി ഗോപിയുടെ വാക്കുകളിലേക്ക്....
'ഭ്രമരം' തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പതിനഞ്ചു വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലിൽ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു.

'ഭ്രമരത്തിൽ' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. 'ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?' എന്ന ചോദ്യത്തിന് 'വേണം' എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ 'എന്നാൽ ശരി' എന്ന് മാത്രമേ പറയാനായുള്ളൂ.

ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. 'ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ...' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURALI GOPI, LATEST NEWS IN MALAYALAM, KERALA, CINEMA NEWS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.