താൻ ചെയ്‌ത കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചതെന്ന് ഇടവേള ബാബു. കാൽ നൂറ്റാണ്ട് ചെറിയൊരു കാലയളവല്ല. 25 വർഷം മുൻപുള്ള വയസ്സല്ല എന്റെത്. സ്വാഭാവികമായും എന്റെ ചിന്തകൾക്കും മാറ്റമുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാൻ മാറിയില്ലെങ്കിൽ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്തോളും എന്ന തോന്നൽ അപകടകരമാണ്. ആ ചിന്ത വന്നാൽ അമ്മ മുന്നോട്ടു പോവില്ലെന്നും ബാബു വ്യക്തമാക്കി. വനിതയ‌്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാബുവിന്റെ തുറന്നുപറച്ചിൽ.
''നമ്മള്‍ ചെയ്ത നല്ല കാര്യങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിച്ചറിയണമെന്നുണ്ട്. ഈ സ്ഥാനത്തു നിന്ന് ഞാൻ മാറി നിന്നാലേ അമ്മയ്ക്കു വേണ്ടി ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അനുഭവിക്കാനാവൂ. അടുത്ത മീറ്റിംഗ് മുതൽ എന്റെ സ്ഥാനം വേദിയിലല്ല, സദസിലെ ഒരറ്റത്താവുമെന്ന് അറിയാം. അതിനുവേണ്ടി തയാറെടുത്തു കഴിഞ്ഞു.
താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയ്‌യുടെ ജോലി വരെ ചെയ്യുന്നുണ്ട്. ജോലിഭാരം തിരിച്ചറിഞ്ഞിട്ടാവാം, ഒരിക്കല്‍ ലാലേട്ടന്‍ പറഞ്ഞു, ‘ബാബു തുടരണമെന്നു ഞാൻ ഒരിക്കലും പറയില്ല, അത്രമാത്രം സ്ട്രെയിൻ എടുക്കുന്നുണ്ട്. പക്ഷേ, അതു പലരും കാണാതെ പോവുന്നു.
പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്. ഒരു പ്രധാന നടന്റെ മകൻ. അദ്ദേഹവും നടനാണ്. അച്ഛൻ ‘അമ്മ’യില്‍ നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകന്‍ നടന്‍ ഒരു സെറ്റിലിരുന്നു പറഞ്ഞു, ‘എന്തിനാണു നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?’
ഒരുപാട് വിവാദങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. തിലകൻ ചേട്ടനെ സംഘടനയില്‍ നിന്നു പുറത്താക്കിയ സംഭവം, ഷമ്മി തിലകനുമായുള്ള പ്രശ്നങ്ങള്‍, ഡബ്ല്യൂസിസി സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍, ദിലീപ് സംഭവം... അങ്ങനെ കുറേ പ്രതിസന്ധികളിലൂടെ കടന്നു പോയി. എടുത്ത തീരുമാനങ്ങളെല്ലാം സംഘടനയുടെ നിയമപ്രകാരമാണ്. അതുകൊണ്ടു തന്നെ തെറ്റുപറ്റി എന്ന തോന്നലുമില്ല.
പല അനാവശ്യ വിവാദങ്ങളെയും മറികടന്നു. ഇനിയും അത്തരം പ്രശ്നങ്ങൾ കൂടാനാണു സാധ്യത. ‘അമ്മ’ സംഘടന രൂപീകരിച്ച സമയത്ത് അംഗങ്ങൾക്ക് രാഷ്ട്രീയ ചായ്‌വേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ പലരും സജീവ രാഷ്ട്രീയപ്രവർത്തകരാണ്. അതുമൂലമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംഘടനയിലേക്കു കടന്നു വരാം. ഏറ്റവും ഒടുവിൽ ലോക്സഭാ ഇലക്ഷന്റെ പ്രചാരണത്തിനിടയിൽ സുരേഷ് ഗോപിക്കെതിരെ ഗണേഷ് കുമാറിന്റെ പ്രസ്താവന തന്നെ ഉദാഹരണം. അതു വേണ്ടിയിരുന്നില്ലെന്നു തോന്നി. എല്ലാവരും അമ്മയുടെ മക്കൾ അല്ലേ.
സോഷ്യൽമീഡിയ വന്നതോടെ സംഘടനയിൽ ഒതുങ്ങി നിന്നിരുന്ന തുറന്നു പറച്ചിലുകൾ പൊതുജനമധ്യത്തിലേക്കെത്തി. അഭിപ്രായ സ്വാതന്ത്ര്യമല്ലേ എന്നു ചോദിച്ചാല്‍ ശരിയാണ്. പക്ഷേ, സംഘടയുടെ കെട്ടുറപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ ശരിയാണോ എന്നാലോചിക്കണം. സത്യം എന്താണെന്ന് പോലുമറിയാതെയുള്ള ആക്രമണങ്ങളാണ് പലതെന്നും ബാബു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |